പത്തു മാസമായി തടസ്സപ്പെട്ടിരുന്ന ബിജെപി ദേശീയ അധ്യക്ഷൻ തിരഞ്ഞെടുപ്പ് നടപടികൾ ഉടൻ ആരംഭിക്കുമെന്ന് സൂചന. പാർലമെന്റ് സമ്മേളനം അവസാനിച്ചാലുടൻ തിരഞ്ഞെടുപ്പ് നടപടികൾ സജീവമായി ആരംഭിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാർച്ച് 15 ഓടെ തിരഞ്ഞെടുപ്പ് നടപടികൾ അവസാനിക്കേണ്ടതായിരുന്നു. എന്നാൽ പാർലമെന്റ് സമ്മേളനം നടക്കുന്ന സാഹചര്യത്തിൽ നടപടികൾ വൈകുകയായിരുന്നു.
അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ ഉത്തർപ്രദേശ്, കർണാടക, തമിഴ്‌നാട്, ബംഗാൾ എന്നീ സംസ്‌ഥാനങ്ങളിലെ സംസ്‌ഥാന പ്രസിഡന്റുമാരെ പ്രഖ്യാപിക്കും. കേരളത്തിൽ കഴിഞ്ഞയാഴ്‌ചയാണ് രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചത്. 13 സംസ്ഥാനങ്ങളിലെ സംഘടനാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം അവിടുത്തെ പ്രസിഡന്റുമാരെ പ്രഖ്യാപിക്കും. 19 സംസ്‌ഥാന അധ്യക്ഷരെ പ്രഖ്യാപിച്ച ശേഷം ദേശീയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന നടപടിയിലേക്ക് കടക്കുമെന്നും പാർട്ടി വൃത്തങ്ങൾ പറയുന്നു.