കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനമാക്കാൻ വനിതാ ശിശുവികസന വകുപ്പ് ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ബാലവേലയിൽ എർപ്പെട്ടിരിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായി വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കിയ ‘ശരണബാല്യം’ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ സാമ്പത്തിക വർഷം 704 റെസ്‌ക്യൂ ഡ്രൈവുകൾ സംഘടിപ്പിച്ചു.
ബാലവേലയിൽ ഏർപ്പെടുവാൻ സാധ്യതയുള്ള 56 കുട്ടികളെ കണ്ടെത്തി പുനരധിവാസം നൽകാനായി. ഇതിന്റെ ഭാഗമായി 2025ൽ ബാലവേല, ബാല ഭിക്ഷാടനം എന്നിവ കണ്ടെത്തുന്നതിനായി എല്ലാ ജില്ലകളിലും സർവേ നടത്തി. 140 ഹോട്ട്സ്‌പോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ഹോട്ട്സ്‌പോട്ടുകൾ കേന്ദ്രീകരിച്ച് തൊഴിൽ വകുപ്പ്, പോലീസ് എന്നിവരുടെ സഹകരണത്തോടെ പ്രവർത്തനം ശക്തമാക്കി അടുത്ത വർഷത്തോടെ ബാലവേല പൂർണമായും ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.