2026 മുതൽ ഇക്കോണമി സീറ്റുകളിൽ ചിലത് സ്റ്റാൻഡിങ് സീറ്റുകളാക്കി മാറ്റാൻ യൂറോപ്പിലെ ബജറ്റ് എയർലൈനുകൾ തയാറെടുക്കുന്നതായി റിപ്പോർട്ട്. ഹ്രസ്വ ദൂര വിമാന യാത്രകളിൽ സ്കൈ റൈഡർ 2.0 എന്നറിയപ്പെടുന്ന സ്റ്റാൻഡിങ് സീറ്റുകൾ ഉപയോഗിക്കുന്നതിലൂടെ വിമാനങ്ങളുടെ ചെലവ് കുറയ്ക്കാനും യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനും കഴിയും, പ്രത്യേകിച്ചും 2 മണിക്കൂറിൽ താഴെ വരുന്ന വിമാന യാത്രകളിൽ.
യൂറോ വീക്കിലി ന്യൂസ് അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ടിലാണ് യൂറോപ്പിലെ ബജറ്റ് എയർലൈനുകൾ സ്‌റ്റാൻഡിങ് സീറ്റുകൾ ഉപയോഗിക്കാൻ തയാറെടുക്കുന്നതായി വിശദമാക്കിയിരിക്കുന്നത്.2 മണിക്കൂറോ അതിൽ കുറവോ വരുന്ന വിമാന യാത്രകളിൽ ഇത്തരം സീറ്റുകൾ ഉപയോഗിക്കുന്നതിലൂടെ 20 ശതമാനത്തിൽ അധികം യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ. യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാമെന്നത് മാത്രമല്ല ഇത് വിമാനകമ്പനികൾക്ക് ലാഭം കൂട്ടും. മാത്രമല്ല ഇത്തരം സീറ്റുകൾ വൃത്തിയാക്കാനും അറ്റകുറ്റപ്പണികൾ നടത്താനും എളുപ്പമാണ്.
പാഡുള്ള സൈക്കിൾ സാഡിലിന് അല്ലെങ്കിൽ തറയിലും മേൽക്കൂരയിലുമായി ഉറപ്പിച്ചിരിക്കുന്ന ട്രാം സ്റ്റാൻഡിങ് സീറ്റുകൾക്ക് സദൃശ്യമാണ് ഇവയുടെ ഡിസൈൻ. യാത്രക്കാരുടെ സുരക്ഷക്കായി സീറ്റ് ബൽറ്റും ഉണ്ടാകും.45 ഡിഗ്രി കോണിൽ ചരിഞ്ഞ സീറ്റുകളാണിത്. യാത്രക്കാർക്ക് ഈ സീറ്റിൽ ഇരിക്കാൻ തങ്ങളുടെ കാലുകളുടെയും പേശികളുടെയും പിന്തുണ ആവശ്യമായി വരും. ഓരോ സീറ്റുകളുടെയും ലെഗ് സ്പേസ് 50 ശതമാനത്തോളും കുറയ്ക്കും. ഇക്കോണമിക് സീറ്റുകളുടെ പകുതി ഭാരമേ സീറ്റുകൾക്ക് ഉണ്ടാകുകയുള്ളു.ഇത് വിമാനങ്ങളുടെ ഇന്ധന ഉപയോഗവും ടേൺ എറൗണ്ട് സമയവും കുറയ്ക്കാനും സഹായിക്കും.
ഏവിയേഷൻ ചട്ടപ്രകാരമാണ് സീറ്റുകൾ നിർമിച്ചിരിക്കുന്നതെന്നും എല്ലാ സേഫ്റ്റി പരിശോധനകളും വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ടെന്നും അപകടസാധ്യതകളെക്കുറിച്ച് യാത്രക്കാർ ആശങ്കപ്പെടേണ്ടെന്നുമാണ് സീറ്റ് നിർമാതാക്കളായ ഏവിയോഇന്റീരിയേഴ്സ് പറയുന്നത്.
ഏവിയേഷൻ റഗുലേറ്റർ അധികൃതരിൽ നിന്ന് റാപ്പിഡ് എക്സിറ്റ് ഡ്രിൽ ഉൾപ്പെടെയുള്ള സേഫ്റ്റി പരിശോധനകൾ സ്കൈ ഡ്രൈവർ പാസായിട്ടുണ്ടെന്നും 2 മണിക്കൂറിൽ കുറവുള്ള വിമാനയാത്രകളിൽ മാത്രം ഇത്തരം സീറ്റുകൾ ഉപയോഗിക്കുന്നതിനായുള്ള അന്തിമ അനുമതിക്കായുള്ള കാത്തിരിപ്പിലാണെന്നുമാണ് റിപ്പോർട്ടുകൾ.