Drisya TV | Malayalam News

യാർഡിലേക്ക് കാർ ഇറക്കുന്നതിനിടയിൽ ഷോറൂം ജീവനക്കാരന്റെ മരണത്തിന് ഇടയാക്കിയ അപകടത്തിനു കാരണം മാനുഷിക പിഴവെന്ന് മോട്ടർ വാഹന വകുപ്പ്

 Web Desk    28 Jun 2025

ട്രെയിലറിൽ നിന്ന്  ഡീലർഷിപ്പിന്റെ യാർഡിലേക്ക് കാർ ഇറക്കുന്നതിനിടയിൽ ഷോറൂം ജീവനക്കാരന്റെ മരണത്തിന് ഇടയാക്കിയ അപകടത്തിനു കാരണം മാനുഷിക പിഴവെന്ന് മോട്ടർ വാഹന വകുപ്പ്. വാഹനം താഴേക്ക് ഇറക്കുന്നതിൽ വൈദഗ്ധ്യമില്ലാത്തയാൾ ഇറക്കിയതാണ് നിയന്ത്രണം നഷ്ടമായി അപകടത്തിന് വഴിവച്ചതെന്നാണ് വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. അതിനിടെ, ഡീലർഷിപ്പ് ഷോറൂമുകളിലേക്ക് വാഹനം ഇറക്കുന്നതിന് വൈദഗ്ധ്യമുള്ള നിയോഗിക്കാൻ നിയമനിർമാണം ആവശ്യപ്പെട്ട് ഓട്ടോമൊബൈൽ ഡീലേഴ്സ‌് അസോസിയേഷൻ മുഖ്യമന്ത്രിയെ സമീപിച്ചു. മുഖ്യമന്ത്രി എറണാകുളം ജില്ലാ കലക്ടറിൽ നിന്ന് റിപ്പോർട്ട് തേടിയതായാണ് വിവരം.

ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് വാഹനം ഇറക്കുന്നതിനിടെ മട്ടാഞ്ചേരി സ്വദേശി റോഷൻ ആന്റണി സേവ്യർ വാഹനമിടിച്ചു മരിച്ചത്. നാലരക്കോടി രൂപ വിലയുള്ള കാറായിരുന്നു ട്രക്കിൽ നിന്ന് ഇറക്കേണ്ടിയിരുന്നത്. ഇതിനായാണ് റോഷനും ട്രേഡ് യൂണിയൻ പ്രവർത്തകരായ അൻഷാദും അനീഷും എത്തിയത്. അൻഷാദാണ് കാർ ട്രക്കിൽ ഇന്ന് ഇറക്കിയത്. പിന്നിലേക്ക് ഇറക്കിയ കാർ അതിവേഗം താഴേക്ക് വന്ന് റോഷനേയും അനീഷിനേയും ഇടിച്ചിട്ട ശേഷം അൽപ്പം മാറിയുള്ള മാർബിൾ ഗോഡൗണിന്റെ മതിലും തകർത്ത് വൈദ്യുതി പോസ്റ്റിലിടിച്ചാണ് നിന്നത്.വാഹനത്തിന്റെ പിൻഭാഗവും ചില്ലും ടയറുകളും തകർന്നു. റോഷനേയും അനീഷിനെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും റോഷൻ വൈകാതെ മരിച്ചു.

വാഹനത്തിന്റെ കുഴപ്പമല്ല, വാഹനം കൈകാര്യം ചെയ്ത‌തിലെ പ്രശ്‌നമാണ് അപകടത്തിന് കാരണമായത് എന്നാണ് എംവിഡി ഉദ്യോഗസ്‌ഥർ പറയുന്നത്. വെറും 5.6 സെക്കന്റു കൊണ്ട് 100 കിലോമീറ്റർ വേഗമാർജിക്കുന്ന, 3000 സിസി പവർ എഞ്ചിനുള്ള കാറാണിത്. മൂന്നേകാൽ ടൺ ഭാരവുമുണ്ട്. അതുകൊണ്ടു തന്നെ ആക്സ‌ിലേറ്റർ കൊടുക്കാതെ വാഹനം നീങ്ങില്ല എന്നാണ് എംവിഡി ഉദ്യോഗസ്ഥർ പറയുന്നത്. അൻഷാദിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് അടക്കം കേസെടുത്തിട്ടുണ്ട്. അൻഷാദിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

വാഹനം ലോറിയിൽനിന്ന് ഇറക്കുന്നത് ട്രേഡ് യൂണിയൻകാരാണ്. വൈദഗ്ധ്യമുള്ളവരെ ഇത്തരം തൊഴിലുകൾ ഏൽപിക്കണം എന്നാണ് വാഹന ഡീലർമാർ ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിലും ഇക്കാര്യമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഓരോ വാഹനവും ട്രക്കിൽ നിന്ന് ഇറക്കുന്നതിന് 2000 മുതൽ 4000 രൂപ വരെ ട്രേഡ് യൂണിയൻകാർക്ക് നൽകേണ്ടി വരുമെന്ന് ഡീലർമാർ പറയുന്നു. നാലരക്കോടി രൂപയുടെ വാഹനം അപകടമുണ്ടാക്കിയപ്പോൾ, വാങ്ങുന്നയാൾക്ക് പുതിയ വാഹനം കിട്ടുമെങ്കിലും അഞ്ചു കോടി രൂപയോളം തങ്ങൾക്കാണ് ബാധ്യത വരുന്നതെന്നും ഡീലർമാർ പറയുന്നു.

  • Share This Article
Drisya TV | Malayalam News