ഇന്ത്യൻ നിരത്തുകളിൽ എത്തുന്ന എല്ലാ മീഡിയം-ഹെവി ട്രക്കുകളിലും എസി ക്യാബിൻ നിർബന്ധമാക്കി കേന്ദ്ര സർക്കാർ വിജ്ഞാപനം. ജൂൺ എട്ട് മുതൽ രാജ്യത്ത് വിൽക്കുന്ന എല്ലാ ട്രക്കുകളുടെയും ക്യാബിനിൽ എസി സംവിധാനം ഉറപ്പാക്കണമെന്നാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം സർക്കാർ നൽകിയ നിർദേശമാണ് നടപ്പാക്കാൻ ആരംഭിച്ചിരിക്കുന്നത്. ദീർഘദൂരം യാത്ര ചെയ്യുന്ന ട്രക്കുകളിലെ ഡ്രൈവർമാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനാണ് ഈ നീക്കം.
ഇന്ത്യയിലെ ഭൂരിഭാഗം ട്രക്ക് നിർമാതാക്കളും ഈ നിർദേശത്തോട് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അതേസമയം, എയർ കണ്ടീഷൻ ചെയ്‌ത ക്യാബിനിൽ ഒരുങ്ങിയിട്ടുള്ള ട്രക്കുകൾക്ക് വേരിയന്റിന് അനുസരിച്ച് മുൻ വിലയെക്കാൾ ഒരു ശതമാനം മുതൽ 2.5 ശതമാനത്തിന്റെ വരെ വില വർധനവ് ഉണ്ടാകുമെന്നാണ് വിവരം. ചുരുങ്ങിയ കാലത്തേക്ക് എങ്കിലും വാഹനത്തിന്റെ വിൽപ്പനയെ ഈ വർധനവ് സാരമായി ബാധിച്ചേക്കുമെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ.
എസി ക്യാബിനുള്ള വാഹനങ്ങൾ ഡ്രൈവർമാർക്ക് കൂടുതൽ ഗുണകരമാകുമെങ്കിലും വാഹനത്തിന്റെ ഇന്ധനക്ഷമതയിലും കുറവുണ്ടായേക്കുമെന്നും വിലയിരുത്തലുണ്ട്. അതേസമയം, മികച്ച ഡ്രൈവിങ് ശീലത്തിലൂടെ ഇത് മറികടക്കാനാകുമെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ഇന്ത്യയിലെ ഹെവി വാഹന വിപണിയുടെ മേധാവിത്വം അലങ്കരിക്കുന്ന ടാറ്റ മോട്ടോഴ്സ്, മീഡിയം-ഹെവി ട്രക്കുകളുടെ ക്യാബിനുകളിൽ ഇതിനോടകം തന്നെ എയർ കണ്ടീഷൻ സംവിധാനം നൽകിയതായാണ് വിവരം.
വ്യാവസായികാവശ്യത്തിന് ഉപയോഗിക്കുന്ന എൻ-2, എൻ-3 ട്രക്കുകളിലെ ഡ്രൈവർമാരുടെ കാബിനുകളിൽ 2025 ഒക്ടോബർ ഒന്നുമുതൽ എ.സി. നിർബന്ധമാക്കുമെന്ന് കേന്ദ്ര സർക്കാർ മുമ്പുതന്നെ അറിയിച്ചിരുന്നു. 2025 ഒക്ടോബർ ഒന്നിനുശേഷം നിർമിക്കുന്ന എല്ലാ എൻ-2, എൻ-3 ട്രക്കുകളും കാബിൻ എസി ഘടിപ്പിച്ച് ഐ.എസ്.ഐ. പരിശോധന പൂർത്തിയാക്കണമെന്നും സർക്കാർ നിർദേശിച്ചിരുന്നു. കടുത്ത ചൂടിലും ഡ്രൈവർമാർ ജോലിചെയ്യാൻ നിർബന്ധിതരാകുന്നുവെന്ന് കണ്ടെത്തിയാണ് നിർദേശം നൽകിയത്.
ദീർഘദൂരയാത്രകളിൽ കാബിനിലെ ചൂടും ദുരിതവും കാരണം പ്രയാസപ്പെടുന്ന ഡ്രൈവർമാർക്ക് ഏറെ സഹായകരമായ തീരുമാനമാണിത്. റോഡ്‌സുരക്ഷ ഉറപ്പാക്കുന്നതിൽ ട്രക്ക് ഡ്രൈവർമാർക്ക് നിർണായക പങ്കുണ്ടെന്നും അവരുടെ തൊഴിലന്തരീക്ഷം മെച്ചപ്പെട്ടതാക്കാനുള്ള സുപ്രധാന തീരുമാനമാണിതെന്നും കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി അഭിപ്രായപ്പെട്ടിരുന്നു.
ഡ്രൈവർമാരുടെ ആരോഗ്യത്തിന് പോലും ഈ തീരുമാനം വലിയ മുതൽക്കൂട്ടാവുമെന്നാണ് കണക്കാക്കുന്നത്.ലോറികളിൽ ഉൾപ്പെടെ എസി. ക്യാബിനുകൾ ഉറപ്പാക്കുന്നതിലൂടെ മെച്ചപ്പെട്ട റോഡ് സുരക്ഷയും ഉറപ്പാക്കുമെന്നാണ് സർക്കാർ സംവിധാനങ്ങളുടെ നിഗമനം. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളും ക്ഷീണവും കുറയ്ക്കുന്നതിലൂടെ ഡ്രൈവർമാരുടെ ജാഗ്രത വർധിപ്പിക്കാൻ സാധിക്കുമെന്നും ഇതുവഴി ഹൈവേകളിലെ അപകട സാധ്യത ഒരുപരിധി വരെ കുറയ്ക്കാൻ സാധിക്കുമെന്നുമാണ് വിലയിരുത്തലുകൾ.