Drisya TV | Malayalam News

നാലുവയസ്സുകാരനെ അമ്മ കിണറ്റിലെറിഞ്ഞു, കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു

 Web Desk    18 May 2025

വാളയാർ ടോൾ പ്ലാസയ്ക്ക് സമീപം പമ്പാമ്പള്ളം മംഗലത്താൻചള്ളയിൽ നാലുവയസ്സുകാരനെ അമ്മ കിണറ്റിലെറിഞ്ഞു. ഞായറാഴ്ച 12-നും 12.30നും ഇടയിലാണ് സംഭവം നടന്നത്. പാമ്പാമ്പള്ളം സ്വദേശി ശ്വേതക്കെതിരേ (22) വധശ്രമത്തിന് വാളയാർ പോലീസ് കേസെടുത്തു.കിണറ്റിൽനിന്ന് കുഞ്ഞിന്റെ ശബ്ദം കേട്ടാണ് വീടിനോട് ചേർന്ന് മറ്റൊരു വീടിന്റെ നിർമാണജോലികൾ ചെയ്യുകയായിരുന്ന നാലുപേർ ഓടിയെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.

25 അടി താഴ്ചയുള്ള കിണറാണിത്. ഇതിൽ പത്തടിയോളം വെള്ളമുണ്ടായിരുന്നു. ശരീരത്തിന്റെ പകുതിയോളം വെള്ളത്തിലായി കിണറിലുണ്ടായിരുന്ന മോട്ടോറിന്റെ പൈപ്പിൽ പിടിച്ചുനിൽക്കുന്ന വിധത്തിലാണ് കുട്ടിയുണ്ടായിരുന്നത്.

നിലവിളി കേട്ട് തൊട്ടടുത്ത വീട്ടിൽ ഇലക്ട്രിസിറ്റി ജോലികൾ ചെയ്യുകയായിരുന്ന സജിയാണ് ആദ്യം ഓടിയെത്തിയത്. പിന്നാലെ മൂന്നു തൊഴിലാളികളും എത്തി കിണറ്റിലിറങ്ങി കുഞ്ഞിനെ പുറത്തെടുത്തു. ഇതിനിടെ നാട്ടുകാരാണ് സംഭവം പോലീസിനെ വിളിച്ചറിയിച്ചത്. അമ്മയാണ് കിണറ്റിലേക്ക് തള്ളിയിട്ടതെന്ന് കുഞ്ഞ് പറഞ്ഞതായി പോലീസ് പറഞ്ഞു. തുടർന്നാണ് പോലീസ് ശ്വേതയെ അറസ്റ്റു ചെയ്തത്.

മംഗലത്താൻചള്ളയിലെ വാടകവീട്ടിലാണ് ശ്വേതയും അമ്മയും കുഞ്ഞും താമസിക്കുന്നത്. തമിഴ്നാട് സ്വദേശിയാണ് ശ്വേത. ഒരു മാസം മുമ്പാണ് ഇവിടെ താമസമാക്കിയത്. ഭർത്താവുമായി പിണങ്ങി താമസിക്കുകയാണ് വിവരമെന്ന് അയൽവാസികളായ ഭാഗ്യരാജ് പറഞ്ഞു. കുഞ്ഞിനെ വീട്ടിൽ തനിച്ചാക്കിയാണ് ദിവസവും ജോലിക്ക് പോകുന്നതെന്നും പലപ്പോഴായി കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്നും ഭാഗ്യരാജ് പറഞ്ഞു. കുഞ്ഞിന്റെ നിലവിളി കേട്ടാണ് എല്ലാവരും ഓടിച്ചെന്നത്. ഈ സമയം ശ്വേത കിണറ്റിനരികെ കുഞ്ഞിനെ രക്ഷിക്കണമെന്ന് പറഞ്ഞ് കരയുന്നുണ്ടായിരുന്നെന്നും ഭാഗ്യരാജ് പറഞ്ഞു.

ശ്വേതയുടെ അമ്മ ഇവരോടൊപ്പം താമസമുണ്ടെങ്കിലും എപ്പോഴും വീട്ടിലുണ്ടാകാറില്ലെന്നും ഇവർ പറഞ്ഞു. രണ്ടു വർഷത്തോളമായി പാമ്പാമ്പള്ളത്ത് വിവിധയിടങ്ങളിലായി കുടുംബം വാടകയ്ക്ക് താമസിച്ചുവരികയാണെന്നും പ്രദേശവാസികൾ പറഞ്ഞു. സംഭവമറിഞ്ഞ് ഭർത്താവ് സ്ഥലത്തെത്തി. കുഞ്ഞിപ്പോൾ ശ്വേതയുടെ ഭർത്താവിനും അമ്മയ്ക്കും ഒപ്പമാണ്.

  • Share This Article
Drisya TV | Malayalam News