ബസ് നിയന്ത്രണം തെറ്റി കൊക്കയിലേക്കു മറിഞ്ഞ് 25 പേർക്ക് പരുക്ക്. ഇന്ന് വെളുപ്പിന് മൂന്ന് മണിക്കാണ് സംഭവം. ഇന്നലെ രാത്രി 11 മണിക്ക് തിരുപ്പൂരിൽ നിന്നും 40 യാത്രക്കാരുമായി വാൽപ്പാറയിലേക്കു പുറപ്പെട്ട തമിഴ്നാട് സർക്കാർ ബസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ മൂന്ന് മണിയോടെ കവർക്കൽ എന്ന സ്ഥലത്തെത്തിയ ബസ് വളവ് തിരിഞ്ഞപ്പോൾ നിയന്ത്രണം നഷ്ടമായി. തുടർന്നു ബസ് കൊക്കയിലേക്കു മറിയുകയായിരുന്നു.
ബസിലുണ്ടായിരുന്ന 25 പേർക്കു പരുക്കേറ്റു. ഇവരെ പൊള്ളാച്ചി സർക്കാർ ആശുപത്രിയിലേക്കു മാറ്റി. ചിലരെ പ്രാഥമിക ചികിത്സയ്ക്കു ശേഷം വിട്ടയച്ചു. സാരമായ പരുക്കേറ്റതിനാൽ ബസ് ഡ്രൈവർ ഗണേശൻ (55), കണ്ടക്ടർ ശിവരാജ് (49) എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.