900 കണ്ടിയിലെ റിസോർട്ടിൽ ടെന്റ് വീണ് യുവതി മരിച്ച സംഭവത്തിൽ റിസോർട്ട് മാനേജരും സൂപ്പർവൈസറും അറസ്റ്റിൽ. മാനേജർ സ്വച്ഛന്ത്, സൂപ്പർവൈസർ അനുരാഗ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും ഈ മാസം 28 വരെ റിമാൻഡ് ചെയ്തു. ഇവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
റിസോർട്ടിലെ ടെൻ്റിനു മുകളിലെ പുല്ലുമേഞ്ഞ മേൽക്കൂര തകർന്നു വീണ് നിലമ്പൂർ അകമ്പാടം എരഞ്ഞിമങ്ങാട് ബിക്കൻ വീട്ടിൽ ശിഹാബിന്റെ മകൾ ബി.നിഷ്‌മയാണ് (25) മരിച്ചത്. വിനോദ സഞ്ചാരകേന്ദ്രമായ 900 കണ്ടിയിലെ വനമേഖലയോട് ചേർന്നു പ്രവർത്തിക്കുന്ന എമറാൾഡ് 900 വെഞ്ചേഴ്‌സ് എന്ന റിസോർട്ടിൽ വ്യാഴാഴ്‌ച പുലർച്ചെ രണ്ടോടെയാണ് അപകടം നടന്നത്.
ബുധനാഴ്‌ച വൈകിട്ട് നാലോടെയാണ് നിഷ്മ അടക്കമുള്ള 16 അംഗ സംഘം റിസോർട്ടിലെത്തിയത്. കോഴിക്കോട്, മലപ്പുറം സ്വദേശികളായ ഇവർ കോഴിക്കോട്ടെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരാണ്. പുല്ലു കൊണ്ടു മേഞ്ഞ മേൽക്കൂരയ്ക്കു കീഴിൽ സ്‌ഥാപിച്ചിരുന്ന 8 ടെന്റുകളിലായാണ് ഇവർ താമസിച്ചിരുന്നത്. ഇതിൽ 3 പെൺകുട്ടികൾ താമസിച്ചിരുന്ന ടെന്റാണ് തകർന്നു വീണത്. പുല്ലു കൊണ്ടു മേഞ്ഞ മേൽക്കൂരയ്ക്കു താങ്ങായി നൽകിയിരുന്ന മരത്തടികൾ ദ്രവിച്ച നിലയായിരുന്നു. ഈ മരത്തടികൾ അടക്കം നിഷ്‌മ കിടന്നിരുന്ന ടെന്റിനു മുകളിലേക്ക് വീഴുകയായിരുന്നു.