മലപ്പുറത്ത് ചട്ടിപ്പറമ്പിൽ വീട്ടിൽവെച്ചുള്ള പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. അമിത രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പെരുമ്പാവൂർ സ്വദേശിയായ അസ്മ (35) ആണ് മലപ്പുറത്ത് ഭർത്താവിന്റെ വീട്ടിൽവെച്ച് പ്രസവത്തിനിടെ മരിച്ചത്. അസ്മയ്ക്ക് കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നില്ല. ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയിരുന്നു പോസ്റ്റ്മോർട്ടം നടന്നത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് സിറാജുദ്ദീനെ മലപ്പുറം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾക്കെതിരെ മനപൂർവമായ നരഹത്യാക്കുറ്റം ചുമത്തും. പെരുമ്പാവൂർ സ്വദേശിയായ അസ്‌മ മലപ്പുറത്ത് ഭർത്താവിന്റെ വീട്ടിൽവെച്ച് പ്രസവത്തിനിടെയാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് മരണം നടന്നത്. യുവതിയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു. പ്രസവസമയത്ത് വേണ്ടത്ര പരിചരണം ലഭിക്കാത്തതാണ് മരണത്തിനിടയാക്കിയതെന്നായിരുന്നു വിലയിരുത്തൽ. ഇത് ശരിവെയ്ക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.