Drisya TV | Malayalam News

കാലാവധി കഴിഞ്ഞ വാഹനങ്ങൾ 180 ദിവസത്തിനുള്ളിൽ പൊളിച്ചു മാറ്റണം,ചട്ടങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ 

 Web Desk    9 Jan 2025

കാലാവധി കഴിഞ്ഞ വാഹനങ്ങൾ പൊളിച്ചു മാറ്റുന്നതിന് കേന്ദ്രസർക്കാർ ചട്ടങ്ങൾ പുറത്തിറക്കി. 180 ദിവസത്തിനുള്ളിൽ പൊളിച്ചുമാറ്റിയില്ലെങ്കിൽ വാഹന ഉടമകളും നിർമാതാക്കളും പാരിസ്‌ഥിതിക നഷ്‌ടപരിഹാരം നൽകേണ്ടിവരും. കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയം പുറത്തിറക്കിയ ചട്ടം ഏപ്രിൽ 1നു നിലവിൽ വരും.

വാഹന നിർമാതാക്കൾ, റജിസ്റ്റ‌ർ ചെയ്ത വാഹന ഉടമകൾ, റജിസ്റ്റർ ചെയ്ത വാഹന സ്ക്രാപ്പിങ് സ്ഥാപനങ്ങൾ, വൻതോതിൽ വാഹനങ്ങളുള്ള ഉപയോക്താക്കൾ, കലക്ഷൻ സെന്ററുകൾ, ഓട്ടമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകൾ, എൻഡ്-ഓഫ്- ലൈഫ് വാഹനങ്ങളുടെ കൈകാര്യം ചെയ്യൽ, സംസ്കരണം, സ്ക്രാപ്പിങ് എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് പുതിയ ചട്ടം ബാധകമാകുക.

ചട്ടം അനുസരിച്ച്, വാഹനത്തിന്റെ കാലാവധി അവസാനിച്ച്, 180 ദിവസത്തിനുള്ളിൽ നിർമാതാവിനോ, നിയുക്ത കലക്ഷൻ സെന്ററുകളിലോ, റജിസ്റ്റർ ചെയ്ത വാഹന സ്ക്രാപ്പിങ് സെന്ററിലോ വാഹനം എത്തിച്ച് സർട്ടിഫിക്കറ്റ് വാങ്ങണം. കലക്ഷൻ സെന്ററുകളും സ്ക്രാപ്പിങ് സ്ഥാപനങ്ങളും പഴയ വാഹനം ലഭിച്ചാൽ 180 ദിവസത്തിനുള്ളിൽ ഇവ പൊളിക്കണം.

വാഹനത്തിൽ നിന്ന് ലഭിക്കുന്ന ഇരുമ്പ്, ഓയിൽ, പ്ലാസ്റ്റിക്, ഇലക്ട്രിക് മാലിന്യങ്ങൾ സംസ്കരിക്കാൻ പ്രത്യേക സംവിധാനവും ഉറപ്പാക്കണം. ഇവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും പുതിയ സ്ക്രാപ്പിങ് സെന്ററുകൾക്ക് അനുമതി നൽകാനും നഷ്ടപരിഹാരം ഈടാക്കാനുമുള്ള അധികാരം സംസ്‌ഥാനങ്ങൾക്കാണ്. നഷ്ടപരിഹാരം ലഭിക്കുന്ന തുക പ്രത്യേക ഫണ്ടായി സൂക്ഷിച്ച് പരിസ്‌ഥിതി പ്രോത്സാഹന പ്രവർത്തനങ്ങൾക്കുപയോഗിക്കണം.

  • Share This Article
Drisya TV | Malayalam News