കുവൈത്തിൽ വിഷമദ്യ ദുരന്തത്തിൽ 40 ഇന്ത്യക്കാർ ചികിത്സയിലുള്ളതായി കുവൈത്തിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. കൂടുതൽ പേർ മലയാളികൾ ആണെന്നാണ് സൂചന. മരണങ്ങൾ സംഭവിച്ചതായി ഇന്ത്യൻ എംബസി സ്ഥിരീകരിക്കുന്നുണ്ട്. എന്നാൽ എണ്ണത്തിന്റെ കാര്യത്തിൽ വ്യക്തമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ഞായറാഴ്ച മുതൽ ഇതുവരെയുള്ള കണക്കനുസരിച്ച് 13 പേർ മരിച്ചതായാണ് അനൗദ്യോഗിക വിവരം.
ചികിത്സയിലുള്ള ചിലർ ഗുരുതരാവസ്ഥയിലാണ് എന്നും മറ്റ് ചിലർ അപകടനില തരണം ചെയ്‌തതായും എംബസി അറിയിച്ചു. മികച്ച വൈദ്യപരിചരണം ഉറപ്പാക്കുന്നതിനായി ആരോഗ്യമന്ത്രാലയവുമായി സഹകരിച്ചാണ് എംബസി പ്രവർത്തിക്കുന്നത്. ഇന്ത്യക്കാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും നൽകുമെന്നും എംബസി അധികൃതർ വ്യക്തമാക്കി.
പ്രാദേശികമായി നിർമിച്ച മദ്യം വാങ്ങി കഴിച്ചതിനെതുടർന്ന് കഴിഞ്ഞ ശനിയാഴ്ച മുതലാണ് പ്രവാസികളായ തൊഴിലാളികൾ ഗുരുതരാവസ്ഥയിലായത്. ഒരേ സ്ഥലത്ത് നിന്നും മദ്യം വാങ്ങി വിവിധ സ്ഥലങ്ങളിൽവെച്ച് കഴിച്ചവരാണ് അപകടത്തിൽപെട്ടത്. വിവിധ രാജ്യക്കാരായ 63 പേർക്കാണ് അദാൻ, ഫർവാനിയ ഉൾപ്പെടെയുള്ള ആശുപത്രികളിൽ ചികിത്സ നൽകിയതെന്നാണ് കുവൈത്ത് ആരോഗ്യമന്ത്രാലയത്തിൻ്റെ സ്ഥിരീകരണം.