യാത്രയ്ക്കിടെ സാങ്കേതിക തകരാറിനെ തുടർന്ന് ബ്രീട്ടിഷ് യുദ്ധവിമാനം ജപ്പാനിലെ കഗോഷിമ വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്യിപ്പിച്ചതായി റിപ്പോർട്ട്. യുകെ റോയൽ എയർഫോഴ്സിൻ്റെ എഫ്-35ബി യുദ്ധവിമാനമാണ് അടിയന്തിരമായി നിലത്തിറക്കിയതെന്നും ഇതിനെ തുടർന്ന് വിമാനത്താവളത്തിലെ ചില സർവീസുകൾ വൈകിയതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇത് രണ്ടാം തവണയാണ് ബ്രിട്ടീഷ് എഫ്-35ബി യുദ്ധവിമാനം തകരാറിലാകുന്നത്. ജൂൺ 14-ന്, യുകെയിൽ നിന്ന് ഓസ്ട്രേലിയയിലേക്കുള്ള യാത്രക്കിടെ ഒരു എഫ്-35ബി യുദ്ധവിമാനം ഹൈഡ്രോളിക് തകരാറിനെ തുടർന്ന് തിരുവനന്തപുരത്ത് അടിയന്തരമായി നിലത്തിറക്കിയിരുന്നു. 38 ദിവസമാണ് തിരുവനന്തപുരത്ത് എഫ്-35 നിർത്തിയിടേണ്ടി വന്നു.
പിന്നീട് യുകെയുടെയും വിമാന കമ്പനിയുടെയും വിദഗ്ദരെത്തി പലതവണ പരിശ്രമിച്ചിട്ടാണ് തകരാർ പരിഹരിച്ച് വിമാനം തിരികെ പോയത്. അഞ്ചാം തലമുറയിൽപ്പെട്ട ഈ സ്റ്റെൽത്ത് യുദ്ധവിമാനം യുകെയുടെ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിൻ്റെ ഭാഗമാണ്.