ഗ്രൂപ്പിന്റെ എല്ലാ കമ്പനികളും ശക്തമായ സാമ്പത്തിക പ്രകടനം കാഴ്ചവെക്കുന്നതായി പ്രഖ്യാപിച്ച് ചെയർമാൻ ഗൗതം അദാനി. അദാനി പോര്‍ട്സ്, അദാനി പവര്‍ കമ്പനികളുടെ സംയോജിത വരുമാനം 7 ശതമാനം വർധിച്ച് 2,71,664 കോടി രൂപയായി. അദാനി എനർജി സൊല്യൂഷൻസിന് 44,000 കോടി രൂപയുടെ ട്രാൻസ്മിഷൻ ഓർഡറുകളാണ് ഉളളത്. 2025 സാമ്പത്തിക വർഷത്തിൽ അദാനി പോർട്സ് 45 കോടി മെട്രിക് ടൺ കാർഗോ കൈകാര്യം ചെയ്തു. 2025 സാമ്പത്തിക വർഷത്തിൽ അദാനി എയർപോർട്ട്സ് 9.4 കോടി യാത്രക്കാർക്കാണ് സേവനം നൽകിയത്.
തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, പുനരുപയോഗ ഊർജ പാർക്കുകൾ, ഡാറ്റാ സെന്ററുകൾ തുടങ്ങി സിമൻറ്, ഗ്യാസ് വൈദ്യുതി വരെ നീളുന്നതാണ് ഗ്രൂപ്പിന് കീഴിലുളള ബിസിനസുകള്‍.
ഓപ്പറേഷൻ സിന്ദൂരിൽ അദാനി ഡ്രോണുകൾ ഉപയോഗിച്ച് പ്രതിരോധ മേഖലയിലും കമ്പനി ശക്തമായ നേട്ടം കൈവരിച്ചതായി ഗൗതം അദാനി പറഞ്ഞു. കമ്പനിയുടെ ആന്റി-ഡ്രോൺ സംവിധാനങ്ങൾ വിന്യസിച്ച് സുരക്ഷാ മുന്‍കരുതലുകള്‍ ശക്തിപ്പെടുത്തി. അദാനി ടോട്ടൽ ഗ്യാസ് ഇപ്പോൾ 10 ലക്ഷം പിഎൻജി ഉപഭോക്താക്കൾക്ക് സേവനം നൽകുന്നു. കൂടാതെ 22 സംസ്ഥാനങ്ങളിലായി 3,400 ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്.
100 ബില്യൺ യൂണിറ്റിലധികം വൈദ്യുതിയാണ് അദാനി പവര്‍ ഉൽപ്പാദിപ്പിച്ചത്. ഇത് ഇന്ത്യയിലെ ഏതൊരു സ്വകാര്യ കമ്പനിയും ഉൽപ്പാദിപ്പിക്കുന്ന ഏറ്റവും ഉയർന്ന നിരക്കാണ്. 2030 ആകുമ്പോഴേക്കും മൊത്തം 31 ജിഗാവാട്ട് ശേഷിയിലെത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. 2030 ഓടെ 50 ജിഗാവാട്ട് എന്ന ലക്ഷ്യത്തോടെ ഗുജറാത്തിലെ ഖാവ്ഡയിൽ അദാനി ഗ്രീൻ എനർജി ഒരു വലിയ പുനരുപയോഗ ഊർജ പാർക്കിന്റെ നിർമ്മാണത്തിലാണ്.
അടുത്ത അഞ്ച് വർഷത്തേക്ക് പ്രതിവർഷം 1,500–2,000 കോടി ഡോളറിന്റെ (ഏകദേശം 1,71,966 കോടി രൂപ) മൂലധന ചെലവാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. പ്രതിസന്ധി നിറഞ്ഞ വർഷമായിരുന്നുവെങ്കിലും റെക്കോർഡ് വരുമാനവും അഭൂതപൂർവമായ വളർച്ചയും ചരിത്രപരമായ ലാഭവും കമ്പനിക്ക് സ്വന്തമാക്കാനായി 2025 സാമ്പത്തിക വര്‍ഷത്തെ അദാനി ഗ്രൂപ്പിന്റെ വാർഷിക പൊതുയോഗത്തിൽ ഗൗതം അദാനി പറഞ്ഞു. പത്ത് ലക്ഷത്തിലധികം താമസക്കാർക്ക് ഭവനവും അടിസ്ഥാന സൗകര്യങ്ങളും പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ധാരാവി പുനർവികസന പദ്ധതി നടപ്പാക്കുന്നത്. ആഗോള രാഷ്ട്രീയ, സാമ്പത്തിക മാറ്റങ്ങൾക്കിടയിലും ഇന്ത്യ സ്ഥിരതയുള്ള വളർച്ചയാണ് നടത്തുന്നതെന്നും അദാനി പറഞ്ഞു.