Drisya TV | Malayalam News

ചെറുകിട വ്യാപാരികളെയും ഡിജിറ്റൽ പേയ്മെന്റുകളെയും പ്രോത്സാഹിപ്പിക്കുന്നതിനായി 2,000 രൂപ വരെയുള്ള യു.പി.ഐ പേയ്മെന്റുകളുടെ ബില്ലുകൾ സർക്കാർ വഹിക്കും 

 Web Desk    22 Mar 2025

ചെറുകിട വ്യാപാരികളെയും ഡിജിറ്റൽ പേയ്മെന്റുകളെയും പ്രോത്സാഹിപ്പിക്കുന്നതിനായി 2,000 രൂപ വരെയുള്ള യു.പി.ഐ പേയ്മെന്റുകളുടെ ബില്ലുകൾ സർക്കാർ വഹിക്കുന്നത് തുടരും. ഈ തീരുമാനത്തിലൂടെ ചെറുകിട വ്യാപാരികൾക്ക് വലിയ ആശ്വാസമാണ് ലഭിക്കുക. ചെറുകിട മൂല്യമുള്ള യു.പി.ഐ ഇടപാടുകൾക്കുള്ള 1,500 കോടി രൂപയുടെ പ്രോത്സാഹന പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭഅംഗീകാരം നൽകി. യു.പി.ഐ ഇടപാടുകളുടെ ചിലവ് കുറച്ച് ചെറുകിട വ്യാപാരികളെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. നിലവിൽ 2024 ഏപ്രിൽ 1 മുതൽ 2025 മാർച്ച് 31 വരെയാണ് കാലാവധി എന്നാൽ അടുത്ത വർഷവും തുടരുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് സ്ഥിരീകരിച്ചു.

ഈ പദ്ധതി പ്രകാരം, യു.പി.ഐ പേയ്മെന്റുകൾ സ്വീകരിക്കുന്ന ചെറുകിട വ്യാപാരികൾക്ക് ഓരോ ഇടപാടിനും 0.15% പ്രോത്സാഹനം ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. 2,000 രൂപ വരെയുള്ള യു.പി.ഐ ഇടപാടുകൾ മാത്രമാണ് ഈ പദ്ധതിയുടെ പരിധിയിൽ വരുന്നത്. ഈ പദ്ധതിക്കായി ഏകദേശം 1,500 കോടി രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്. റുപേ ഡെബിറ്റ് കാർഡുകളും ഭീം-യു.പി.ഐ ഇടപാടുകളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി ഇന്ത്യയിലെ ഡിജിറ്റൽ പേയ്മെന്റ് വളർച്ചയിൽ വലിയ പങ്കുവഹിച്ചതായി സർക്കാർ അറിയിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ഡിജിറ്റൽ പേയ്മെന്റുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായത്. 2021-22 സാമ്പത്തിക വർഷത്തിൽ 8,839 കോടി ഇടപാടുകൾ നടന്ന സ്ഥാനത്ത് 2023-24 സാമ്പത്തിക വർഷത്തിൽ അത് 18,737 കോടിയായി ഉയർന്നു. ഉപഭോക്താക്കൾക്ക് അധിക ചിലവുകളില്ലാതെ യു.പി.ഐ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാം. ചെറുകിട വ്യാപാരികൾക്ക് ഓരോ ഇടപാടിനും 0.15% പ്രോത്സാഹനം ലഭിക്കുന്നത് യു.പി.ഐ പേയ്മെന്റുകൾ സ്വീകരിക്കാൻ സഹായകമാകും.

  • Share This Article
Drisya TV | Malayalam News