സിനിമയുടെ ചിത്രീകരണത്തിനിടെ കാടുകയറിയ നാട്ടാന പുതുപ്പള്ളി സാധുവിനെ കണ്ടെത്തി. റോഡിൽ നിന്ന് 200 മീറ്റർ അകലെ വച്ചാണ് സാധുവിനെ വനംവകുപ്പ് സംഘം കണ്ടെത്തിയത്.രാവിലെ 6.30ന് വനംവകുപ്പിന്റെയും ആർആർടിയും നേതൃത്വത്തിൽ നടത്തിയ തിരിച്ചിലിൽ പുതുപ്പള്ളി സാധുവിന്റെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ആനയെ കണ്ടെത്തുകയായിരുന്നു.ആന ഉൾവനത്തിലേക്ക് പോയിട്ടില്ലെന്ന് നേരത്തെ തന്നെ വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഒന്നര കിലോമീറ്റർ അകലെ കനാൽ ഉണ്ടെന്നും ഇത് ആനയ്ക്ക് മറികടക്കാൻ കഴിയില്ലെന്നുമായിരുന്നു വനംവകുപ്പിന്റെ വിലയിരുത്തൽ.പാപ്പാൻമാർ ആനയുടെ അടുത്തെത്തി പഴവും മറ്റു ഭക്ഷണവും നൽകിയശേഷം പുറത്തെത്തിച്ചു. പിന്നാലെ ആനയെ ലോറിയിലേക്ക് കയറ്റി നാട്ടിലേക്ക് അയച്ചു.ഇന്നലെ വൈകിട്ടു നാലു മണിയോടെ വിജയ് ദേവരകൊണ്ടെ നായകനായ സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവം ഉണ്ടായത്. ഷൂട്ടിങ് പായ്ക് അപ് ആയ ശേഷം ആനകളെ ലോറിയിൽ കയറ്റുന്നതിനിടെ പുതുപ്പള്ളി സാധുവിനെ, മണികണ്ഠൻ എന്ന മറ്റൊരു ആന പിന്നിൽ നിന്നു കുത്തുകയായിരുന്നു.മണികണ്ഠനും കാടു കയറിയെങ്കിലും, വൈകാതെ കണ്ടെത്തി തിരികെയെത്തിച്ചു. എന്നാൽ, സാധു ഭൂതത്താൻകെട്ടു വനത്തിലെ തേക്ക് പ്ലാന്റേഷനും മാട്ടുങ്കൽ തോടും കടന്നു തൊട്ടടുത്തുള്ള ചതുപ്പും താണ്ടുകയായിരുന്നു.