ലെബനനിൽ പേജർ സ്ഫോടനമുണ്ടായ 17 ന് രാത്രിയാണ് നോർവീജിയൻ പൗരനായ മാനന്തവാടി സ്വദേശി റിൻസൺ നോർവേയിലെ ഓസോയിൽ നിന്ന് അമേരിക്കയിലേക്ക് പോയത്. മുൻകൂട്ടി നിശ്ചയിച്ച യാത്രയെന്ന് ചൂണ്ടികാട്ടിയാണ് റിൻസൻ ബോസ്റ്റണിലേക്ക് പോയത്. എന്നാൽ പിന്നീട് റിൻസൻ അപ്രത്യക്ഷനാകുകയായിരുന്നുവെന്ന് നോർവയിൽ അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപനം നോർവെ പോലീസിനെ അറിയിച്ചു. തുടർന്നാണ് സെർച്ച് വാറണ്ട് പുറപ്പെടുവിച്ചത്.അന്താരാഷ്ട്ര തലത്തിലാണ് സെർച്ച് വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്. യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചതായും അന്വേഷണം ആരംഭിച്ചതായും ക്രിമിനൽ അന്വേഷണവിഭാഗമായ ക്രിപ്പോസ് സ്ഥിരീകരിച്ചു.സ്ഫോടകവസ്തുക്കളുള്ള പേജറുകൾ ഹിസ്ബുള്ളയ്ക്ക് കൈമാറിയത് മാനന്തവാടി സ്വദേശിയായ റിൻസണിന്റെ ഉടമസ്ഥതയിലുള്ള ബൾഗേറിയൻ കമ്പനിയായ ‘നോർട്ട ഗ്ലോബലാ'ണെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ കമ്പനി നിയമവിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ലെന്ന് ദേശീയ സുരക്ഷയ്ക്കുള്ള ബൾഗേറിയൻ സ്റ്റേറ്റ് ഏജൻസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ നോർവേ വിഷയം ഗൗരവകരമായി കണ്ട് നടപടികളുമായി മുന്നോട്ടുപോകുന്നുവെന്നാണ് വിവരം.