ലോകമെമ്പാടും ജനപ്രിയമാണ് സ്റ്റാർബക്സ് കോഫി. കഴിഞ്ഞ കുറച്ചുനാളുകളായി സ്റ്റാർബക്സിനെ പോലെ ജനശ്രദ്ധ നേടുകയാണ് അവിടുത്തെ പുതിയ സിഇഒ ബ്രയാൻ നിക്കോൾ. ഇന്ത്യന്‍ വംശജനായ സിഇഒ ലക്ഷ്മണ്‍ നരസിംഹനെ പുറത്താക്കി ആയിരുന്നു പുതിയ സിഇഓ ആയി ബ്രയാൻ എത്തിയത്. ബ്രയാൻ നിക്കോൾ കാലിഫോർണിയയിലെ ന്യൂപോർട്ട് ബീച്ചിലുള്ള തൻ്റെ കുടുംബ വസതിയിൽ നിന്ന് 1,000 മൈൽ (ഏകദേശം 1609 കിലോമീറ്റർ) കോർപ്പറേറ്റ് ജെറ്റിൽ സഞ്ചരിച്ച് സിയാറ്റിലിലെ സ്ഥാപനത്തിൻ്റെ ആസ്ഥാനത്തേക്ക് യാത്ര ചെയ്യുമെന്ന് വെളിപ്പെടുത്തൽ വന്നത് ആയിരുന്നു ആദ്യത്തെ വാർത്ത.പിന്നീടങ്ങോട്ട് സ്ഥിരമായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ബ്രയാൻ. 190 കോടി പ്രതിഫലവും പ്രൈവറ്റ് ജെറ്റും ബീച്ച് സൈഡ് ഓഫീസും സ്റ്റാർബക്സ് ബ്രയാന് വാഗ്ദാനം ചെയ്തിരുന്നു. ഓഫീസിലേക്ക് വരാത്ത ദിവസങ്ങളിൽ കാലിഫോർണിയയിൽ ഇരുന്നു തന്നെ ജോലി ചെയ്യുമ്പോൾ ബ്രയാന് ഉപയോഗിക്കാനായി ന്യൂപോർട്ട് ബീച്ചിൽ ഒരു ചെറിയ റിമോട്ട് ഓഫീസ് നൽകും എന്നായിരുന്നു സ്റ്റാർബക്സ് പറഞ്ഞത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം അന്ന് സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു.പക്ഷെ ഇപ്പോഴും സ്റ്റാർബക്‌സിൻ്റെ ബ്രയാൻ നിക്കോൾ ഓഫീസിലേക്ക് മടങ്ങുന്നത് സംബന്ധിച്ച് പുതിയ ഉത്തരവ് സ്റ്റാർബക്സ് പുറപ്പെടുവിച്ചിട്ടില്ല. ഈ മാസം ആദ്യം ജീവനക്കാരുമൊത്തുള്ള ബ്രയാന്റെ ആദ്യ ഫോറത്തിൽ ആവശ്യമായിടത്ത് ജോലി ചെയ്യാൻ അദ്ദേഹം ജീവനക്കാരോട് പറഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. ജോലി കൃത്യമായി നടന്നാൽ മതിയാകും അതിനു ഓഫിസിൽ വരണം എന്ന് നിർബന്ധം ഇല്ല എന്നായിരുന്നു ബ്രയാന്റെ വാക്കുകൾ.പുതിയ ഓൺ-സൈറ്റ് ആവശ്യകതകളൊന്നും ബ്രയാൻ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ബ്ലൂംബെർഗ് പറയുന്നതനുസരിച്ച്, നിലവിലെ മൂന്ന് ദിവസത്തെ ആർടിഒ മാൻഡേറ്റും മാറ്റിയിട്ടില്ല.