എൻഎച്ച്എസ് ബ്ലഡ് ആന്റ് ട്രാൻസ്പ്ലാന്റ് (NHSBT), ബ്രിസ്റ്റോൾ സർവകലാശാല എന്നിവിടങ്ങളിലെ ഗവേഷകരാണ് പുതിയ കണ്ടുപിടിത്തത്തിന് പിന്നിൽ. അമേരിക്കൻ സൊസൈറ്റി ഓഫ് ഹെമറ്റോളജിയുടെ ജേണലായ ബ്ലഡിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.പുതിയ രക്ത ഗ്രൂപ്പുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങൾ പ്രതിരോധിക്കാൻ പ്രയോജനകരമാകുമെന്നാണ് ഗവേഷകരുടെ പക്ഷം.എംഎഎൽ (MAL) എന്ന പേരിലാണ് പുതിയ രക്ത ഗ്രൂപ് അറിയപ്പെടുക.1972-ൽ കണ്ടെത്തിയ എഎൻഡബ്ല്യുജെ(AnWj) ആന്റിജനിൽ നടത്തിയ ഗവേഷണമാണ് പുതിയ രക്ത ഗ്രൂപ് കണ്ടെത്തലിലേക്ക് നയിച്ചത്.പുതിയ രക്തഗ്രൂപ്പുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ ഒട്ടേറെ അപൂർവരോഗങ്ങൾ പ്രതിരോധിക്കാൻ പ്രയോജനകരമാകുമെന്ന് എൻഎച്ച്എസ്ബിടിയിലെ മുതിർന്ന ഗവേഷക ലൂയിസ് ടെറ്റലി അഭിപ്രായപ്പെട്ടു.എല്ലാവരുടെയും ശരീരത്തിൽ ചുവന്ന രക്താണുക്കളോടൊപ്പം ആൻ്റിജെൻ പ്രൊട്ടീനുകളുണ്ടാകും, പക്ഷെ ചിലരുടെ ശരീരത്തിൽ ഇതിൻ്റെ കുറവുണ്ടാകും. ഈ ആന്റിജന്റെ അഭാവമുള്ളവരെ കണ്ടെത്താനുള്ള ജനിതക ടെസ്റ്റാണ് ആദ്യമായി പരീക്ഷിച്ചത്. ഇത്തരം അപൂർവ രക്തഗ്രൂപ്പ് ഉള്ളവരെ കണ്ടെത്താനും രക്തം നൽകുമ്പോഴും സ്വീകരിക്കുമ്പോഴും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാനും ഗവേഷണഫലം ഗുണം ചെയ്യും.എഎൻഡബ്ല്യുജെ ആന്റിജൻ എംഎഎൽ രക്തഗ്രൂപ്പിന്റെ ഭാഗമാണെന്നാണ് ഗവേഷകർ പറയുന്നത്. 1972 മുതൽ ഇതിനെ കുറിച്ച് ഗവേഷണങ്ങൾ നടത്തിയിരുന്നു എങ്കിലും പൂർണമായ വിവരങ്ങൾ ലഭിച്ചിരുന്നില്ല. എംഎഎൽ രക്തഗ്രൂപ്പിന്റെ കണ്ടെത്തൽ എഎൻഡബ്ല്യുജെ നെഗറ്റീവ് വ്യക്തികളെ തിരിച്ചറിയാൻ സഹായിക്കുന്നു എന്നതാണ് വൈദ്യശാസ്ത്ര മേഖലയ്ക്ക് പ്രതീക്ഷ നൽകുന്നത്.ജനസംഖ്യയുടെ 99.9 ശതമാനത്തിലേറെയും എഎൻഡബ്ല്യുജെ പോസിറ്റീവ് ആണ്. എഎൻഡബ്ല്യുജെ പോസിറ്റീവായവരുടെ രക്തത്തിൽ ആന്റിജൻ അടങ്ങിയിട്ടുണ്ട്. ഇത്തരക്കാർ എഎൻഡബ്ല്യുജെ നെഗറ്റീവ് രക്തം സ്വീകരിക്കുന്നത് ഗുരുതര പ്രശങ്ങൾക്ക് ഇടയാക്കുകയും ചെയ്‌തിരുന്നു.അതിനാൽ ഇപ്പോഴത്തെ കണ്ടെത്തൽ ആഗോള തലത്തിൽ പല ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സഹായിക്കുമെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.