പോളിയോ വൈറസ് നിർമ്മാർജനം ലക്ഷ്യമിട്ടു നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ഒക്ടോബർ 12-ന് സംസ്ഥാനത്ത് നടക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. അഞ്ച് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾക്കാണ് തുള്ളി മരുന്ന് നൽകുക.
അഞ്ച് വയസ്സിന് താഴെയുള്ള 21,11,010 കുഞ്ഞുങ്ങൾക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകൾ വഴി തുള്ളി മരുന്ന് നൽകാനാണ് ലക്ഷ്യം. ട്രാൻസിറ്റ്, മൊബൈൽ ബൂത്തുകൾ ഉൾപ്പെടെ 22,383 ബൂത്തുകൾ പ്രവർത്തിക്കും. 44,766 വോളന്റിയർമാർ ബൂത്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. എല്ലാ രക്ഷിതാക്കളും 5 വയസ്സു വരെ പ്രായമുള്ള എല്ലാ കുഞ്ഞുങ്ങൾക്കും പോളിയോ തുള്ളി മരുന്ന് നൽകുകയും പോളിയോ നിർമ്മാർജ്ജന തീവ്രയജ്ഞത്തിൽ പങ്കാളികളാകുകയും ചെയ്യണമെന്ന് മന്ത്രി അഭ്യർഥിച്ചു.
സ്‌കൂളുകൾ, അങ്കണവാടികൾ, വായനശാലകൾ, സർക്കാർ ആരോഗ്യ സ്ഥാപനങ്ങൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലെ ബൂത്തുകൾ ഒക്ടോബർ 12-ന് രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ പ്രവർത്തിക്കും. ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, ബോട്ട് ജെട്ടികൾ എന്നിവിടങ്ങളിലെ ട്രാൻസിറ്റ് ബൂത്തുകളും ഒക്ടോബർ 12-ന് വൈകിട്ട് 8 മണിവരെ പ്രവർത്തിക്കും. അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ മൊബൈൽ ബൂത്തുകളും ഒക്ടോബർ 12, 13, 14 തീയതികളിൽ പ്രവർത്തിക്കും.ഒക്ടോബർ 12-ന് ബൂത്തുകളിൽ തുള്ളി മരുന്ന് നൽകാൻ കഴിയാത്ത കുഞ്ഞുങ്ങൾക്ക് ഒക്ടോബർ 13, 14 തീയതികളിൽ വോളന്റിയർമാർ വീടുകളിലെത്തി തുള്ളി മരുന്ന് നൽകും.
പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച രാവിലെ 10 മണിക്ക് പത്തനംതിട്ട കോഴഞ്ചേരി ഗവ. ഹൈസ്കൂളിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും.