തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥിക്കെതിരായ പ്രചാരണത്തിന് എഐ നിർമിത വിഡിയോകൾ ഉപയോഗിക്കുന്നത് വിലക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. ബിഹാർ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരിക്കെയാണ് കമ്മിഷന്റെ ഉത്തരവ്. എഐ സാങ്കേതിക വിദ്യയുടെ ദുരുപയോഗം തടയുന്നതിനും സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനുമാണ് നടപടിയെന്ന് കമ്മിഷൻ വിശദീകരിച്ചു.
രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും സമൂഹമാധ്യങ്ങളിലും ഓൺലൈനിലും നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പരിധിയിൽ വരുമെന്നും കമ്മിഷൻ വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളിലും മറ്റും ഏതെങ്കിലും വിധത്തിൽ എഐ നിർമിത ഉള്ളടക്കങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ 'എഐ നിർമിതം' എന്ന് കൃത്യമായി ലേബൽ ചെയ്യണം.ബിഹാറിൽ നവംബർ 6നും നവംബർ 11നുമായി രണ്ടുഘട്ടത്തിലാണ് വോട്ടെടുപ്പ്. നവംബർ 14നാണ് ഫലപ്രഖ്യാപനം.