ആപ്പിലൂടെ ബുക്ക് ചെയ്യുന്നവർക്ക് മദ്യം വീട്ടിലെത്തിക്കാൻ അനുമതി നൽകണമെന്ന് ബവ്റിജസ് കോർപറേഷന്റെ ശുപാർശ. ഇതിനുള്ള മൊബൈൽ ആപ്പ് നിർമിക്കുന്ന പ്രവർത്തനങ്ങളിലാണ് ബവ്കോ. ഓൺലൈൻ ഡെലിവറി കമ്പനിയായ സ്വിഗ്ഗി പദ്ധതിയോട് താൽപര്യം അറിയിച്ചു. 3 വർഷമായി ഇക്കാര്യം സംബന്ധിച്ച് സർക്കാരിനു ശുപാർശ നൽകുന്നുണ്ടെന്നും, അനുകൂല തീരുമാനം ഉണ്ടായാൽ വാതിൽപ്പടി മദ്യവിതരണം ആരംഭിക്കുമെന്നും ബവ്കോ എംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു.
മദ്യം ഓൺലൈനായി വിതരണം ചെയ്യുന്നതിനുള്ള ആപ്പ് വികസിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടക്കുകയാണെന്ന് എംഡി പറഞ്ഞു. 23 വയസ്സ് പൂർത്തിയായവർക്കു മാത്രം മദ്യം നൽകാനാണ് ശുപാർശ.
തിരിച്ചറിയൽ കാർഡുകൾ നോക്കി ഇക്കാര്യം ഉറപ്പാക്കും. ഒരു തവണ മൂന്നു ലീറ്റർ മദ്യം ഓർഡർ ചെയ്യാം. മദ്യം ഓർഡർ ചെയ്‌തു കരിഞ്ചന്തയിൽ വിൽക്കുന്നത് ഒഴിവാക്കാൻ മദ്യം വാങ്ങുന്നതിനു പരിധി നിശ്ചയിക്കുമെന്നും എംഡി പറഞ്ഞു. കൂടുതൽ വിതരണ കമ്പനികൾ രംഗത്തെത്തിയാൽ ടെൻഡർ വിളിക്കും. മദ്യ വിതരണത്തിൻ്റെ പൂർണ ഉത്തരവാദിത്തം വിതരണ കമ്പനിക്കായിരിക്കും.