സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി ലഭ്യമാക്കാൻ ധാരണയായി. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിൻ്റെ ഇടപെടലിനെ തുടർന്നാണ് 250 മെഗാവാട്ട് വൈദ്യുതി നൽകാൻ ഹിമാചൽ പ്രദേശ് സർക്കാർ തീരുമാനിച്ചത്. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖുവുമായി കെ.സി. വേണുഗോപാൽ ചർച്ച നടത്തിയിരുന്നു.
നിലവിൽ തമിഴ്‌നാട്ടിലേക്ക് നൽകിക്കൊണ്ടിരിക്കുന്ന വൈദ്യുതിയിൽ കുറവ് വരുത്തിയാണ് 250 മെഗാവാട്ട് കേരളത്തിന് ലഭ്യമാക്കുന്നത്. കൂടുതൽ വൈദ്യുതി ലഭ്യമാക്കുന്നത് സംബന്ധിച്ച് വരും ദിവസങ്ങളിൽ ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥർ തമ്മിൽ ചർച്ചകൾ നടത്തുമെന്ന് കെ.സ വേണുഗോപാൽ വ്യക്തമാക്കി.
സംസ്ഥാനത്ത് പവർകട്ട് ഒഴിവാക്കാനും നിലവിലെ പ്രതിസന്ധിക്ക് താത്കാലിക പരിഹാരം കാണാനും തീരുമാനം ഏറെ സഹായകരമാകും.മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര നിലയങ്ങളിൽ നിന്നും വൈദ്യുതി എത്തിച്ചാൽ മാത്രമേ പ്രതിസന്ധി പരിഹരിക്കാനാകൂ എന്ന് വൈദ്യുതി മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.