Drisya TV | Malayalam News

സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം കേരളം എന്നാക്കാനുള്ള ബില്ല് രാജ്യസഭ പാസാക്കി

 Web Desk    12 Aug 2026

സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം കേരളം എന്നാക്കാനുള്ള ബില്ല് രാജ്യസഭയും പാസാക്കി. ഏഷ്യാനെറ്റ് ന്യൂസിൻ്റെ 'മുഴങ്ങട്ടെ കേരളം' ക്യാമ്പയിന്‍ സുരേഷ് ഗോപി എംപി രാജ്യസഭയില്‍ പരാമർശിച്ചു. 'മുഴങ്ങട്ടെ കേരളം' എന്ന പ്രചാരണം ശ്രദ്ധിച്ചാണ് പിണറായി വിജയൻ സർക്കാർ പ്രമേയം കൊണ്ടുവന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. അതിനിടെ, അമിത് ഷാ എവിടെയെന്ന ജെബി മേത്തറുടെ ചോദ്യവും, സി. സദാനന്ദന്‍റ പ്രസംഗത്തിലെ സവര്‍ക്കര്‍ പരാമര്‍ശവും വലിയ ബഹളത്തിനിടയാക്കി. കേരളത്തില്‍ ജിന്നയുടെ ലീഗ് ഭരണത്തിന്‍റെ ഭാഗമാണെന്ന ബിജെപി അംഗം സുധാംശു ത്രിവേദിയുടെ പരമാര്‍ശവും വന്‍ പ്രതിഷേധത്തിനിടയാക്കി. ബിജെപി എംപി സുഷ്മിത ദേവ് ലുങ്കി വാലാ എന്ന് വിളിച്ചത് ജോണ്‍ ബ്രിട്ടാസ് രാജ്യസഭയിലുന്നയിച്ചതും നാടകീയ രംഗങ്ങള്‍ക്കിടയാക്കി.

വള്ളത്തോള്‍ കവിത ചൊല്ലി പ്രസംഗം തുടങ്ങിയ ജെബി മതേക്കര്‍ അമിത് ഷായെ എവിടെയെന്ന ചോദ്യം ഉന്നയിച്ച തോടെ ജെപി നദ്ദയുടെ നേത‍ൃത്വത്തില്‍ ബിജെപി അംഗങ്ങള്‍ ബഹളം വെച്ചു. വി ഡി സവര്‍ക്കറെ കുറിച്ചുള്ള ചോദ്യം തയ്യാറാക്കിയ അധ്യാപകനെ സസ്പെന്‍ഡ് ചെയ്ത സംഭവം ഉന്നയിച്ചപ്പോള്‍ സഭയിലുണ്ടായിരുന്ന എല്‍ഡിഎപഫ് എംപിമാര്‍ എതിര്‍ത്തു. പിന്നീട് ബിജെപിക്കായി സംസാരിച്ച സുധാംശു ത്രിവേദി അബ്ദുള്‍ നാസര്‍ മദനിക്ക് വേണ്ടി കേരളം പ്രമേയം പാസാക്കിയതാണെന്നും ജിന്നയുടെ ലീഗ് സര്‍ക്കാരിന്‍റെ ഭാഗമാണന്നും ആരോപിച്ചു. വി എസ് അച്യുതാന്ദന്‍ കേരളത്തിലെ മുസ്ലീം ജനസംഖ്യ കൂടുന്നതില്‍ ആശങ്ക അറിയിച്ചിരുന്നുവെന്ന് കൂടി പറഞ്ഞതോടെ സഭയില്‍ വലിയ ബഹളം നടന്നു.

വി ശിവദാസന്‍, എ എ റഹിം, ജോസ് കെ മാണി, ഹാരിസ് ബിരാന്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു. സുഷ്മിത ദേവ് എംപി ലുങ്കിവാലായെന്ന് പരിഹസിച്ചത് രാവിലെ ജോണ്‍ബ്രിട്ടാസ് ഉന്നയിച്ചതും വലിയ ബഹളത്തിനിടയാക്കി.പ്രാദശിക ഭേദങ്ങളുടെ പേരില്‍ ആരും ആരേയും അപമാനിക്കരുതെന്ന് ചെയര്‍മാന്‍ റൂളിംഗ് നല്‍കി. പിന്നീട് സഭ ചേര്‍ന്നപ്പോള്‍ താന്‍ പറയാത്ത കാര്യങ്ങളാണ് ബ്രിട്ടാസ് ഉന്നയിച്ചതെന്നും അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും സുഷ്മിത ദേവ് വ്യക്തമാക്കി. അതേസമയം, എഫ്സിആർഎ ജെപിസിക്ക് വിടാനുള്ള പ്രമേയം രാജ്യസഭയും അംഗീകരിച്ചു.

  • Share This Article
Drisya TV | Malayalam News