ജാർഖണ്ഡിലെ ചത്ര ജില്ലയിൽ പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു.സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 2023ൽ മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിലായിരുന്ന ഇയാൾ അടുത്തിടെയാണ് പുറത്തിറങ്ങിയത്.
തിങ്കളാഴ്ച വൈകുന്നേരം പുറത്തുപോയ പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ രാത്രി മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.രാവിലെ വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി കുടുംബത്തോട് പീഡനവിവരം പറഞ്ഞു. തുടർന്ന്, അതേ ഗ്രാമത്തിൽ തന്നെയുള്ള പ്രതിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങൾ അയാളെ പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടു വന്നു.വടിയും കല്ലുകളും ഉപയോഗിച്ച് മാരകമായി മർദിച്ചു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം പ്രതിയെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.