ഓസ്‌ട്രേലിയയിൽ നിയമവിരുദ്ധമായി വളർത്തിയതായി ആരോപിക്കപ്പെടുന്ന ഒരു ലക്ഷത്തിലധികം വിദേശ പാറ്റകളെയാണ് അധികൃതർ പിടികൂടിയത്. രാജ്യത്തെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ നിരോധിത അകശേരുക്കളുടെ കണ്ടുകെട്ടൽ എന്നാണ് ഉദ്യോഗസ്ഥർ ഇതിനെ വിശേഷിപ്പിച്ചതെന്നാണ് അസോസിയേറ്റഡ് പ്രസ് (എപി) വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.
ന്യൂ സൗത്ത് വെയിൽസിലെ ബാതർസ്റ്റിലെ ഒരു വാണിജ്യ ബ്രീഡറിൽ നിന്ന് കഴിഞ്ഞ മെയ് മാസത്തിലാണ് മഡഗാസ്കർ ഹിസ്സിംഗ് പാറ്റകളും ഡൂബിയ പാറ്റകളും അടങ്ങിയ പ്രാണികളെ പിടികൂടിയതെന്ന് ഓസ്‌ട്രേലിയയുടെ പരിസ്ഥിതി വകുപ്പ് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. പിടികൂടിയ പാറ്റകൾക്ക്ഏ കദേശം 200,000 ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 142,000 യുഎസ് ഡോളർ) വിലവരുമെന്നാണ് അധികൃതർ കണക്കാക്കുന്നത്.
ഓസ്‌ട്രേലിയയിൽ പിടികൂടിയ മഡഗാസ്‌കർ ഹിസ്സിങ് കോക്ക്രോച്ചും ഡ്യൂബിയ കോക്ക്രോച്ചും ഓസ്‌ട്രേലിയയിൽ നിരോധിച്ചിരിക്കുന്നവയാണ്. അവയെ എങ്ങനെ ലഭിച്ചാലും നിയമപരമായി ഇറക്കുമതി ചെയ്യാനോ വളർത്താനോ വിൽക്കാനോ വളർത്തുമൃഗങ്ങളായി സൂക്ഷിക്കാനോ നിയമപരമായി സാധിക്കില്ല. ആഫ്രിക്കൻ ദ്വീപ് രാഷ്ട്രമായ മഡഗാസ്‌കറിൽ നിന്നുള്ള മഡഗാസ്‌കർ ഹിസ്സിങ് കോക്ക്രോച്ച് ലോകത്തിലെ ഏറ്റവും വലിയ പാറ്റകളിൽ ഒന്നാണ്. ഇവ 8 സെന്റീമീറ്റർ വരെ നീളത്തിൽ വളരുന്നു.
വിദേശ വളർത്തുമൃഗ വ്യാപാരത്തിനോ ഉരഗങ്ങൾക്ക് തീറ്റയായോ ഈ പ്രാണികളെ ഉപയോഗിച്ചിരിക്കാമെന്നാണ് ഉദ്യോഗസ്ഥർ സംശയിക്കുന്നത്. അധിനിവേശ ജീവികളിൽ നിന്നും കീടങ്ങളിൽ നിന്നും കൃഷി, തദ്ദേശീയ വന്യജീവികൾ, ആവാസവ്യവസ്ഥ എന്നിവയെ സംരക്ഷിക്കുന്നതിന് ലോകത്തിലെ ഏറ്റവും കർശനമായ ജൈവ സുരക്ഷാ നിയമങ്ങളിൽ ചിലത് നിലനിർത്തുന്ന രാജ്യങ്ങളിലൊന്നാണ് ഓസ്ട്രേലിയ.
പാറ്റകൾ കണ്ടെടുത്ത ബ്രീഡർക്കെതിരെ ഇതുവരെ കുറ്റം ചുമത്തിയിട്ടില്ല. എന്നാൽ നിരോധിത ഇനങ്ങളെ ഇറക്കുമതി ചെയ്യുകയോ കൈവശം വയ്ക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നവർക്ക് കാര്യമായ ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കണ്ടുകെട്ടിയ പ്രാണികളെ ദയാവധം നടത്തുമെന്നും പരിസ്ഥിതി വകുപ്പ് കൂട്ടിച്ചേർത്തു.