ദേശീയ വിദ്യാഭ്യാസനയപ്രകാരമുള്ള ത്രിഭാഷാപഠനത്തിന് മൂന്നാംഭാഷ തിരഞ്ഞെടുത്ത് ക്ലാസ് തുടങ്ങാൻ സി.ബി.എസ്.ഇ. നിർദേശം. ജൂലായ് ഒന്നുമുതൽ ഇത് കർശനമായി പാലിക്കാനാവശ്യപ്പെട്ട് അഫിലിയേറ്റഡ് സ്കൂളുകൾക്ക് സി.ബി.എസ്.ഇ. സർക്കുലർ അയച്ചു. ഇക്കൊല്ലം ആറാം ക്ലാസിൽ മൂന്നാം ഭാഷ പഠിപ്പിച്ചിരിക്കണമെന്ന് നിർദേശിച്ച് കഴിഞ്ഞമാസമിറക്കിയ സർക്കുലറിന്റെ തുടർച്ചയായാണ് പുതിയ സർക്കുലർ.
മൂന്നാംഭാഷ ഇനിയും തിരഞ്ഞെടുത്തിട്ടില്ലാത്ത സ്കൂളുകൾ മേയ് 31-നകം അത് പൂർത്തിയാക്കണം. ഏതുഭാഷയാണ് തിരഞ്ഞെടുക്കുന്നതെന്ന് സി.ബി.എസ്.ഇ.യുടെ ഓൺലൈൻ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യണം. ഭരണഘടനാപ്പട്ടികയിലെ ഭാഷകളിൽ ഔദ്യോഗിക പാഠപുസ്തകങ്ങൾ ജൂലായ് ഒന്നിനുമുൻപ് എൻ.സി.ഇ.ആർ.ടി., സി.ബി.എസ്.ഇ. വെബ്‌സൈറ്റുകളിൽ ലഭ്യമാക്കും. ഭരണഘടനാപ്പട്ടികയിൽ ഇല്ലാത്ത ഭാഷയാണ് ഏതെങ്കിലും സ്കൂൾ തിരഞ്ഞെടുക്കുന്നതെങ്കിൽ അതിന് ചട്ടംപാലിച്ചിരിക്കണം. സംസ്ഥാന ബോർഡുകളിൽ ഉപയോഗിക്കുന്ന പാഠപുസ്തകങ്ങൾ സ്വീകരിക്കാം.
ത്രിഭാഷാനയത്തിൽ രണ്ട് ഇന്ത്യൻ ഭാഷകളുണ്ടായിരിക്കണമെന്നാണ് വ്യവസ്ഥചെയ്തത്. 2026-‘27 അധ്യയനവർഷംമുതൽ ത്രിഭാഷാനയം നിർബന്ധമാക്കി ഈയിടെ സി.ബി.എസ്.ഇ. പാഠ്യപദ്ധതി പരിഷ്കരിച്ചിരുന്നു. ഈവർഷം ആറാം ക്ലാസിൽത്തുടങ്ങി അടുത്തടുത്ത വർഷങ്ങളിൽ തുടർന്നുള്ള ക്ലാസുകളിലും മൂന്നാംഭാഷ പഠിപ്പിക്കും. ഇക്കൊല്ലം ആറിൽ പഠിക്കുന്ന വിദ്യാർഥികൾ ബോർഡ് പരീക്ഷയെഴുതുന്ന 2031 ആകുമ്പോഴേക്കും ത്രിഭാഷാനയം പൂർണമായി നടപ്പാകും.