പാർലമെന്റിൽ അപമര്യാദയായി പെരുമാറി എന്ന പേരിൽ സസ്‌പെൻഷനിലായിരുന്ന എട്ടു പ്രതിപക്ഷ എംപിമാരുടെ ശിക്ഷാ നടപടി ലോക്‌സഭ റദ്ദാക്കി. ഫെബ്രുവരി 3ന് സസ്‌പെൻഷനിലായ അംഗങ്ങളെ അടിയന്തര പ്രാബല്യത്തോടെയാണ് സഭയിലേക്ക് തിരിച്ചെടുത്തത്. കോൺഗ്രസ് അംഗങ്ങളായ ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ഗുർജീത് സിങ് ഔജ്‌ല, സി. കിരൺ കുമാർ റെഡ്ഡി, അമരീന്ദർ സിങ് രാജ വാറിങ്, മാണിക്കം ടഗോർ, പ്രശാന്ത് പടോലെ, സിപിഎം അംഗം എസ്. വെങ്കിടേശൻ എന്നിവരുടെ സസ്‌പെൻഷനാണ് പിൻവലിച്ചത്.
സഭയ്ക്കകത്തോ പാർലമെന്റ് സമുച്ചയത്തിലോ പ്ലക്കാർഡുകൾ, പോസ്റ്ററുകൾ, ഫോട്ടോകൾ, നിർമിതബുദ്ധി ഉപയോഗിച്ചു നിർമിച്ച ചിത്രങ്ങൾ എന്നിവ പ്രദർശിപ്പിക്കരുതെന്ന് സ്പീക്കർ ഓം ബിർള കർശന നിർദ്ദേശം നൽകി. പാർലമെന്റിലെ നടപടികൾ സുഗമമായിരിക്കണമെന്നും എല്ലാവരും സഹകരിക്കണമെന്നും സ്പീക്കർ പറഞ്ഞു. സഭയുടെ സുഗമമായ നടത്തിപ്പിനായി ഭരണ-പ്രതിപക്ഷ ഭേദമന്യേ എല്ലാവരും 'ലക്ഷ്മണ രേഖ' പാലിക്കണമെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു ആവശ്യപ്പെട്ടു.