വിശേഷ ദിവസങ്ങൾ അടുത്തിരിക്കെ വീടുകളിൽ പാചകവാതകം കിട്ടുമോയെന്ന ആശങ്ക വേണ്ടെന്ന് പൊതുമേഖല എണ്ണക്കമ്പനികൾ. പതിവുപോലെ ബുക്ക് ചെയ്യുന്നതനുസരിച്ച് പാചകവാതകം വീടുകളിലെത്തും. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ പാചകവാതകം കിട്ടാക്കനിയാകുമെന്ന പ്രചാരണത്തെ തുടർന്ന് ഗാർഹിക ഉപഭോക്താക്കൾ ആശങ്കയിലായിരുന്നു. ഗ്യാസ് സിലിണ്ടറിന് അസാധാരണ ബുക്കിങ് വന്നതോടെ സെർവർ വരെ ഡൗൺ ആയി.
നിലവിൽ പഴയതു പോലെ തന്നെ പാചകവാതക വിതരണം നടക്കുമെന്നാണ് ലഭിക്കുന്ന ഔദ്യോഗിക വിവരം. വാണിജ്യ അടിസ്ഥാനത്തിലുള്ള സിലിണ്ടറുകൾക്ക് മാത്രമാണ് നിയന്ത്രണം. ഗാർഹിക ഉപഭോക്താക്കൾക്ക് തടസ്സം കൂടാതെ പാചകവാതകം ലഭ്യമാക്കുന്നതിന് പൊതുമേഖല എണ്ണക്കമ്പനികൾ വാണിജ്യ അടിസ്ഥാനത്തിലുള്ള സിലിണ്ടറിന്‍റെ ഉൽപാദനം കുറച്ചു. 20 ശതമാനം മാത്രമാണ് വാണിജ്യാടിസ്ഥാനത്തിൽ വിതരണം ചെയ്യുന്നത്.
ഞായറാഴ്ചത്തെ കണക്കനുസരിച്ച് ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐ.ഒ.സി), ഭാരത് പെട്രോളിയം കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ (എച്ച്.പി.സി) എന്നിവയുടെ ബോട്ടിലിങ് പ്ലാന്‍റുകളിൽ 14536.8 മെട്രിക് ടൺ ഗാർഹികാവശ്യത്തിനും 1267.1 മെട്രിക് ടൺ വാണിജ്യാടിസ്ഥാനത്തിലുള്ള പാചകവാതകവും സ്റ്റോക്കുണ്ട്. 3991 മെട്രിക് ടൺ, 457 മെട്രിക് ടൺ ക്രമത്തിലാണ് റീട്ടെയ്ൽ സ്റ്റോക്ക്. നിലവിലെ ശേഖരമനുസരിച്ച് ഐ.ഒ.സിയിൽനിന്ന് 18.7 ദിവസം വിതരണം ചെയ്യാനുള്ള ഗാർഹിക പാചകവാതകമുണ്ട്. ബി.പി.സിയുടെത് എട്ട് ദിവസത്തേക്കും എച്ച്.പി.സിയുടെത് ഒമ്പത് ദിവസത്തേക്കും വിതരണം ചെയ്യാൻ കഴിയും. വരും ദിവസങ്ങളിൽ കൂടുതൽ സ്റ്റോക്ക് വരുമെന്നാണ് അധികൃതർ പറയുന്നത്. കേന്ദ്ര സർക്കാർ നിയന്ത്രണമുള്ളതിലാണ് വാണിജ്യാടിസ്ഥാനത്തിനുള്ള പാചക വാതകവിതരണം വെട്ടിക്കുറച്ചത്. ഐ.ഒ.സിയിൽ 10.5 ദിവസത്തേക്ക് വാണിജ്യ സിലിണ്ടർ സ്റ്റോക്കുണ്ട്.