ടെലിവിഷൻ, ഹോം അപ്ലയൻസ് വിഭാഗങ്ങളിലുള്ള ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാൻ സാംസങ് ഇന്ത്യ. ചെലവ് വർധിച്ചതും വിശാലമായ പുനഃസംഘടനയും അടക്കമുള്ളവയാണ് നീക്കത്തിന് പിന്നിലെന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.80 മുതൽ 100 വരെ എക്‌സിക്യൂട്ടീവുകളെ കമ്പനി പിരിച്ചുവിടുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഘട്ടം ഘട്ടമായുള്ള പിരിച്ചുവിടൽ ഡയറക്ടർ തലത്തിലുള്ള ഉദ്യോഗസ്ഥർ ടീം ലീഡർമാർ ബ്രാഞ്ച്, ഏരിയ മാനജർമാർ എന്നിവർ ഉൾപ്പെടെ വിവിധ തലങ്ങളിലുള്ള ജീവനക്കാരെ ബാധിക്കുമെന്നാണ് വിവരം.
എഐ (നിർമിതബുദ്ധി) മുന്നേറ്റത്തെത്തുടർന്ന് മെമ്മറി ചിപ്പുകളുടെ വില ഇരട്ടിയിലധികമായി വർദ്ധിച്ചത് ഇലക്ട്രോണിക് കമ്പനികൾക്ക് വെല്ലുവിളി ഉയർത്തുന്ന സമയതാതണ് നീക്കം എന്നതാണ് ശ്രദ്ധേയം. രൂപയുടെ മൂല്യം, സ്മാർട്ട്ഫോൺ വിൽപ്പനയിലുള്ള ഇടിവ്, അസംസ്‌കൃത വസ്തുക്കളുടെ ഉയർന്ന വില എന്നിവയും കമ്പനികൾക്കുമേൽ സമ്മർദം ഉണ്ടാക്കുന്നുണ്ട്.സാംസങ്ങിന്റെ സ്മാർട്ട്ഫോൺ വിഭാഗത്തിലെ ജീവനക്കാരെ നിലവിലെ പിരിച്ചുവിടലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.