ഇന്ത്യൻ വ്യോമയാന-പ്രതിരോധ മേഖലകളിൽ ചരിത്രം കുറിച്ച്, രാജ്യത്ത് തദ്ദേശീയമായി നിർമിച്ച ആദ്യത്തെ 'മെയ്ഡ് ഇൻ ഇന്ത്യ' എയർബസ് സി-295 സൈനിക ഗതാഗത വിമാനം കന്നി പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കി. ഗുജറാത്തിലെ വഡോദരയിലുള്ള ഫൈനൽ അസംബ്ലി ലൈനിൽ (എഫ്എഎല്‍) നിന്നായിരുന്നു ജൂൺ 10ന് വിമാനത്തിന്റെ ചരിത്രപരമായ ആദ്യ പറക്കൽ. ഇന്ത്യയുടെ പ്രതിരോധ സ്വയംപര്യാപ്തതയിലേക്കുള്ള (ആത്മനിർഭർ ഭാരത്) പ്രയാണത്തിലെ അതിപ്രധാനമായ ഒരു നാഴികക്കല്ലായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.
വിമാനത്തിന്റെ നിർമാണാനന്തര പരിശോധനകളുടെ ഭാഗമായാണ് ഈ കന്നി പരീക്ഷണപ്പറക്കൽ നടത്തിയത്. വഡോദരയിലെ ആകാശത്ത് വിമാനം സുരക്ഷിതമായി പറന്നുയർന്നതോടെ, ഇന്ത്യയിൽ സ്വകാര്യ മേഖലയിൽ ഒരു സൈനിക വിമാനം നിർമിക്കുക എന്ന സ്വപ്നമാണ് യാഥാർഥ്യത്തിലേക്ക് അടുത്തു കൊണ്ടിരിക്കുന്നത്.
ഇന്ത്യയിൽ നിർമിക്കാൻ പോകുന്ന 40 സി-295 വിമാനങ്ങളിൽ ആദ്യത്തേതാണ് ഇപ്പോൾ വിജയകരമായി പരീക്ഷിച്ചിരിക്കുന്നത്. ഈ വർഷം സെപ്റ്റംബറോടെ തന്നെ ഈ വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി വിഭാവനം ചെയ്തതുപോലെ കൃത്യസമയത്ത് തന്നെ മുന്നോട്ട് പോകുന്നു എന്നതിന്റെ തെളിവാണ് ഈ പരീക്ഷണപ്പറക്കലെന്നും എയർബസ് ഡിഫൻസ് കൂട്ടിച്ചേർത്തു.
ആഗോള വിമാന നിർമാണ ഭീമന്മാരായ എയർബസും ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിലൂടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ 'മേയ്ക്ക് ഇൻ ഇന്ത്യ' ദൗത്യത്തിലെ ഏറ്റവും വലിയ ഗെയിം ചേഞ്ചറായാണ് ഈ പ്രോഗ്രാം കണക്കാക്കപ്പെടുന്നത്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സൈനിക വിമാനം പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പുറത്ത് ഒരു സ്വകാര്യ കമ്പനിയുടെ നേതൃത്വത്തിൽ രാജ്യത്ത് നിർമിക്കുന്നത്.