ഷാർജയിൽ നിന്നെത്തിയ എയർ അറേബ്യ വിമാനത്തിന്റെ ലാൻഡിങ്ങിനു പിന്നാലെ യാത്രക്കാരൻ എമർജൻസി എക്സിറ്റ് വഴി പുറത്തേക്ക് ചാടി. ഇന്ന് പുലർച്ചെ ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇതേത്തുടർന്ന് വിമാനത്താവളത്തിലെ പ്രധാന റൺവേ താൽക്കാലികമായി അടച്ചു.
ഷാർജയിൽ നിന്നുള്ള G9-471 വിമാനം പുലർച്ചെ 3.23 നാണ് ചെന്നൈയിൽ ലാൻഡ് ചെയ്തത്. വിമാനം ടാക്സിവേയിലൂടെ നീങ്ങിക്കൊണ്ടിരിക്കെ, പുലർച്ചെ 3.25 ഓടെ പുതുക്കോട്ട സ്വദേശിയായ മുഹമ്മദ് ഷെരീഫ് മുഹമ്മദ് നജ്മുദ്ദീൻ (29) എമർജൻസി വാതിൽ തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നു.സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിമാനത്താവളത്തിലെ പ്രധാന റൺവേ ഉടൻ അടച്ചു.പുലർച്ചെ 4.35 ഓടെയാണ് റൺവേ പ്രവർത്തനങ്ങൾ പുനരാരംഭിച്ചത്.
ഷാർജയിലേക്കുള്ള മടക്ക വിമാനം മൂന്നു മണിക്കൂറിലധികം വൈകിയാണ് പുറപ്പെട്ടത്. എയർലൈൻ ജീവനക്കാർ പിടികൂടിയ യാത്രക്കാരനെ പൊലീസിനു കൈമാറി. തന്റെ മാനസികാവസ്ഥ ശരിയല്ലാത്തതിനാലാണ് ഇത്തരത്തിൽ ചെയ്തതെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. സുരക്ഷാ ഏജൻസികൾ സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.