കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ഫലം തിങ്കളാഴ്ച വരാനിരിക്കെ യുഎസിൽ വാതുവെപ്പ് മാർക്കറ്റുകൾ സജീവമായിരിക്കുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളി മാർക്കറ്റിൽ 26 മില്യൺ യുഎസ് ഡോളറിന്റെ വാതുവെപ്പ് ഇതിനോടകം നടന്നു എന്നാണ് വിവരം.
ഇന്ത്യയിൽ വാതുവെപ്പ് നിരോധിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. യുഎസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പോളി മാർക്കറ്റ് എന്ന് പറയുന്ന വാതുവെപ്പ് പ്ലാറ്റ്ഫോമിൽ നിന്നുള്ള ചില റിപ്പോർട്ടുകളാണ് 26 മില്യൺ യുഎസ് ഡോളറിന്റെ വാതുവെപ്പാണ് ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇവിടെ ഇപ്പോൾ നടന്നിട്ടുള്ളത് എന്ന വിവരങ്ങൾ പുറത്തുവിട്ടത്.
ഇതിൽ 20 മില്യൺ യുഎസ് ഡോളറിന്റെ വാതുവെപ്പും നടന്നിട്ടുള്ളത് തമിഴ്‌നാട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ്. ഇതിൽ കൂടുതൽ പേരും വാതുവെച്ചിരിക്കുന്നത് ഡിഎംകെയുടെ വിജയമാണ്.
പശ്ചിമബംഗാളിലെ ഫലം സംബന്ധിച്ച് അഞ്ച് മില്യൺ ഡോളറിൻ്റെ വാതുവെപ്പ് നടന്നിട്ടുണ്ട്. ഇതിൽ 53 ശതമാനം പേർ തൃണമൂൽ കോൺഗ്രസ് തന്നെ അധികാരത്തിൽ തുടരുമെന്ന പ്രതീക്ഷയിലാണ്. കേരളത്തിൽ യുഡിഎഫിനും അസമിൽ ബിജെപിയ്ക്കുമാണ് മുൻതൂക്കം. പോണ്ടിച്ചേരിയിൽ എൻഡിഎ നേതൃത്വം നൽകുന്ന മുന്നണി വിജയിക്കുമെന്നാണ് 83 ശതമാനം ആളുകളും വാതുവെച്ചിട്ടുള്ളത്.
പ്രധാനമായും ക്രിപ്റ്റോ കറൻസി ഉപയോഗിച്ചാണ് ഇടപാടുകൾ നടക്കുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ ക്രിപ്റ്റോ കറൻസി ഇടപാടുകൾ നടത്തുന്ന രാജ്യങ്ങളിൽ ഒന്നായ ഇന്ത്യയിൽ നിന്നാണ് കൂടുതൽ പണം ഒഴുകിയിട്ടുള്ളത്. കോഡ് ഭാഷകളിലും കോഡ് നാമങ്ങളിലുമാണ് വാതുവെപ്പ് സംഘങ്ങൾ അറിയപ്പെടുന്നത്.