യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ നിർമിത സോളർ സെല്ലുകൾക്കും മോഡ്യൂളുകൾക്കും 123.04 ശതമാനം പ്രാഥമിക 'ആന്റി ഡംപിങ് ഡ്യൂട്ടി' ചുമത്തി ട്രംപ് ഭരണകൂടം. ഫെബ്രുവരിയിൽ പ്രഖ്യാപിച്ച 125 ശതമാനം നികുതിയ്ക്ക് പുറമെയാണിത്. യഥാർത്ഥ നിരക്കിനേക്കാൾ കുറച്ചാണ് ഇന്ത്യൻ സോളർ ഉൽപന്നങ്ങൾ യുഎസിൽ വിൽക്കുന്നതെന്നു ആരോപിച്ചാണ് നീക്കം. ഇന്ത്യൻ കമ്പനികളുടെ വിപണന തന്ത്രം തദ്ദേശീയ ഉൽപാദകരുടെ സാധ്യത കുറക്കുന്നതായി യുഎസ് വാണിജ്യ മന്ത്രാലയം നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞതായും യുഎസ് ആരോപിക്കുന്നു. ഇന്ത്യ - യുഎസ് വ്യാപാര കരാറിലെ നിർണായക ചർച്ചകൾ നടക്കുന്നതിനിടെയാണ് അമേരിക്കയുടെ അപ്രതീക്ഷിത നീക്കമെന്നതും ശ്രദ്ധേയം. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് പ്രതിസന്ധിയിലായ ഇന്ത്യൻ കമ്പനികൾക്ക് വലിയ തിരിച്ചടിയാണിത്.
പുതിയ നികുതിയോടെ ഇന്ത്യൻ സോളർ ഉൽപന്നങ്ങൾ യുഎസിലെത്തിക്കാൻ 250 ശതമാനത്തോളം നികുതി കൊടുക്കേണ്ടി വരുമെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്. ഇത്രയും നികുതി നൽകി ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നത് സാമ്പത്തികമായി നഷ്ടമുണ്ടാക്കുമെന്നും ഇവർ പറയുന്നു. ഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്റ്റ‌് ചെയ്ത സോളർ കമ്പനികളുടെ പ്രകടനത്തെയും യുഎസ് തീരുമാനം ബാധിക്കും.