കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്. കോണത്തുകുന്ന് മനയ്ക്കപ്പടിയിലെ ഇന്ത്യൻ ഫാസ്റ്റ് ഫുഡ് എന്ന തട്ടുകടയിൽ നിന്ന് ചെറായി സ്വദേശി ഉണ്ണിയൻ പുരയ്ക്കൽ വിഷ്ണുരാജ്, ആലുവ സ്വദേശി ഡിനൂസ് എന്നിവർ വാങ്ങിയ സോഡാകുപ്പികളിൽ ഒന്നിലാണു പാമ്പിനെ കണ്ടത്. കോണത്തുകുന്ന് വള്ളിവട്ടം മനയ്ക്കപ്പടിയിലെ സ്വകാര്യ കമ്പനിയിൽ സോളർ പാനലിന്റെ ജോലിക്ക് എത്തിയതായിരുന്നു.
സോഡാ കുപ്പി തുറന്ന് കുടിക്കാൻ എടുത്ത സമയത്ത് മുകളിൽ എന്തോ തങ്ങി നിൽക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് പാമ്പിൻകുഞ്ഞാണെന്ന് മനസ്സിലായത്. കോണത്തുകുന്ന് ചിരട്ടക്കുന്നിൽ പ്രവർത്തിക്കുന്ന റിലാക്‌സ് സോഡാ കമ്പനിയിൽ നിന്ന് എത്തിച്ച സോഡയാണ് ഇതെന്ന് കുപ്പിയിൽ പതിച്ച സ്റ്റിക്കറിൽ നിന്ന് മനസ്സിലായതോടെ യുവാക്കൾ കൊടുങ്ങല്ലൂർ ഫുഡ് സേഫ്റ്റി വിഭാഗത്തിലേക്ക് വിളിച്ച് പരാതിപ്പെട്ടു. സോഡാ കുപ്പിയുടെ വിഡിയോ വാട്സാപ്പിൽ അയച്ചു കൊടുത്തു. തുടർന്ന് ഫുഡ് സേഫ്റ്റി ഓഫിസർ ഡോ.എം.ബർഷാനയുടെ നേതൃത്വത്തിൽ സ്ഥാപനത്തിൽ പരിശോധന നടത്തി.
സോഡാ നിർമാണത്തിനായി കഴുകി വയ്ക്കുന്ന കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്. ഒരുദിവസം രാത്രി കഴുകി വയ്ക്കുന്ന കുപ്പിയിൽ പിറ്റേ ദിവസമാണ് സോഡ നിറയ്ക്കുന്നത്. ഇതിനിടിലാകാം പാമ്പ് കയറിയതെന്നാണു നിഗമനം എന്ന് ഫുഡ് സേഫ്റ്റി ഓഫിസർ പറഞ്ഞു. അടച്ചുറപ്പില്ലാത്ത രീതിയിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത് എന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനം അടച്ചുപൂട്ടി. സ്ഥാപനത്തിൽ ഉണ്ടായിരുന്ന മുഴുവൻ സ്റ്റോക്കും നശിപ്പിച്ചു. മേഖലയിലെ മുഴുവൻ സ്ഥാപനങ്ങളിലും വിതരണം ചെയ്ത സോഡ ഫാക്ടറി അധികൃതരെ കൊണ്ട് തിരിച്ചെടുപ്പിച്ച് നശിപ്പിച്ചു.