ഇസ്‌ലാമാബാദിൽ ഇറാനും -യു.എസും തമ്മിലുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാനെതിരെ ശക്തമായ സൈനിക നടപടി സ്വീകരിക്കുമെന്ന സൂചന നൽകി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരെ നാവിക ഉപരോധം ഏർപ്പെടുത്തുമെന്നും വ്യോമ ആക്രമണങ്ങൾ പുനഃരാരംഭിക്കുമെന്നുമാണ് ട്രംപ് നൽകുന്ന സൂചന.
ചർച്ച പരാജയപ്പെട്ടാൽ ഇറാനെതിരേ സ്വീകരിക്കാൻ പോവുന്ന നടപടികൾ വിശദീകരിക്കുന്ന 'ജസ്റ്റ് ദി ന്യൂസ്' എന്ന വെബ്‌സൈറ്റിലെ ഒരു ലേഖനം ട്രംപ് വീണ്ടും പോസ്റ്റ് ചെയ്തു. ചർച്ച പരാജയപ്പെട്ടതിനു പിന്നാലെ ഇത് വീണ്ടും പോസ്റ്റ് ചെയ്തത് ഇറാനുള്ള മുന്നറിയിപ്പായാണ് വിലയിരുത്തുന്നത്.
യു.എസ് മുന്നോട്ടുവെക്കുന്ന കരാർ അംഗീകരിക്കാൻ ഇറാൻ വിസമ്മതിച്ചാൽ, ട്രംപ് ഇറാനെ ബോബിട്ട് “ശിലായുഗത്തിലേക്ക്” തള്ളാൻ സാധ്യതയുണ്ടെന്ന് ലേഖനത്തിൽ പറയുന്നു. യു.എസ് വെനിസ്വേലക്ക് എതിരേ പ്രയോഗിച്ച് അതേ രീതിയിലുള്ള ഉപരോധമാണ് ഇരാനെതിരെയും യു.എസ് പദ്ധതിയിടുന്നതെന്നാണ് വിവരം. നേരത്തെ ഇറാൻ നഗരങ്ങളെ നരകമാക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
പ്രധാനപ്പെട്ട മൂന്ന് വിഷയങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നുവന്നതിനാലാണ് യു.എസുമായുള്ള ചർച്ചകൾ ധാരണയിലെത്താതെ അവസാനിച്ചുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഹുർമുസ് കടലിടുക്കിലെ ഇറാന്‍റെ നിയന്ത്രണം പൂർണായും അവസാനിപ്പിക്കുക, യുറേനിയം സമ്പുഷ്ടീകരണം ഉപേക്ഷിക്കുക എന്നിങ്ങനെ യു.എസ് മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ ഇറാൻ പ്രതിനിധികൾ നിരസിച്ചു. ലെബനാനിൽ ഇസ്രായേൽ നടത്തുന്ന ആക്രമങ്ങൾ അവസാനിപ്പിക്കുന്നതിലും ധാരണയിലെത്താൻ കഴിഞ്ഞില്ല.
അവിശ്വാസത്തിന്റെയും സംശയത്തിന്റെയും അന്തരീക്ഷത്തിലാണ് ചർച്ചകൾ നടന്നതെന്നും മന്ത്രാലയം പറഞ്ഞു. നയതന്ത്ര സാധ്യതകൾ അസാനിച്ചിട്ടില്ലെന്നും ഇറാന്റെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിലുള്ള ഉപാധികൾ ഇറാൻ അംഗീകരിക്കുമെന്നും മന്ത്രാലയം വ്യക്താക്കി. ചർച്ചകൾ പുനഃരാരംഭിക്കുന്നതിനുള്ള സമയപരിധി പ്രഖ്യാപിച്ചിട്ടില്ല.
ഇറാനുമായുള്ള ചർച്ചയിൽ ഇതുവരെ ധാരണയിൽ എത്തിയിട്ടില്ലെന്നും തങ്ങൾ മടങ്ങുകയാണെന്നും യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് പറഞ്ഞു. തങ്ങൾ അന്തിമവും മികച്ചതുമായ ഓഫറാണ് മുന്നോട്ടുവെച്ചുതെന്നും ചർച്ചയിൽ യു.എസ് സംഘത്തെ നയിച്ച വാൻസ് പറഞ്ഞു. 21 മണിക്കൂറിനിടെ അഞ്ച് റൗണ്ട് ചർച്ചകളാണ് ഇരുരാജ്യങ്ങളും തമ്മിൽ നടന്നത്.