കേരളം നാളെ പോളിങ് ബൂത്തിലേക്ക്. ഏപ്രിൽ 9-ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2.71 കോടി വോട്ടർമാരാണ് നാളെ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. 140 മണ്ഡലങ്ങളിലായി ആകെ 883 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.
ആവേശം കൊടുമുടി കയറിയ പരസ്യപ്രചാരണത്തിന് ഇന്നലെ വൈകുന്നേരം ആറിന് 'കലാശക്കൊട്ടോടെ' സമാപ്തിയായിരുന്നു. ഇതിന് പിന്നാലെ ചൊവ്വാഴ്ച വൈകുന്നേരം ആറ് മണി മുതൽ സംസ്ഥാനം നിശബ്ദ പ്രചാരണത്തിന്‍റെ (Silent Period) മണിക്കൂറുകളിലേക്ക് കടന്നു. വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയുള്ള ഈ സമയത്ത് മാധ്യമങ്ങൾ വഴിയോ പൊതുയോഗങ്ങൾ വഴിയോ ഉള്ള പ്രചാരണങ്ങൾക്ക് കർശന വിലക്കുണ്ട്.
പത്രസമ്മേളനങ്ങൾ, അഭിമുഖങ്ങൾ എന്നിവ പാടില്ലെന്ന് രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന് സ്ഥാനാർത്ഥികളും പ്രവർത്തകരും വീടുകൾ കയറിയും വ്യക്തിപരമായ ബന്ധങ്ങൾ പുതുക്കിയും വോട്ട് ഉറപ്പിക്കാനുള്ള അവസാനവട്ട നിശബ്ദ പ്രചാരണത്തിലാണ്.