സംഘർഷം അവസാനിച്ചാലും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പഴയതുപോലെ ആവില്ലെന്ന സൂചന നൽകി ഇറാൻ. വെടിനിർത്തൽ നീക്കങ്ങളോട് അനുബന്ധിച്ച് ഇറാൻ യുഎസിന് മുന്നിൽവച്ച നിർദേശങ്ങളിലൊന്ന് ഹോർമുസിൽ ഇറാന്റെ പരമാധികാരം അംഗീകരിക്കണമെന്നും കപ്പലുകളിൽ നിന്ന് "ട്രാൻസിറ്റ് ഫീ' പിരിക്കാൻ അനുവദിക്കണമെന്നുമാണ്.
ഇറാന്റെ ആവശ്യം ട്രംപ് അംഗീകരിച്ചാൽ അത് രാജ്യാന്തര വാണിജ്യ, ചരക്കുനീക്ക മേഖലയെത്തന്നെ മാറ്റിമറിക്കും. ക്രൂഡ് ഓയിൽ, എൽഎൻജി, എൽപിജി, മറ്റ് ചരക്കുകൾ എന്നിങ്ങനെ ഹോർമുസ് വഴി കടന്നുപോകുന്ന ഉൽപന്നങ്ങളുടെയെല്ലാം വില കൂടാനും ഇതിടയാക്കും.ഇറാന്റെയും ഒമാന്റെയും സമുദ്രപരിധിയിൽ 34 കിലോമീറ്റർ വീതിയിലുള്ളതാണ് ഹോർമുസ് കടലിടുക്ക്.
ഒമാനുമായി ചേർന്ന് ഹോർമുസിൽ ഫീസ് പിരിക്കുന്നതിനുള്ള ചട്ടക്കൂട്ട് തയാറാക്കാൻ ഇറാൻ ശ്രമിക്കുന്നതായി ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഖാരിബാബദി പറഞ്ഞിരുന്നു. ഇതുവരെ ഇറാനോ മറ്റേതെങ്കിലും രാജ്യമോ ഹോർമുസിൽ ഫീസുകളൊന്നും പിരിച്ചിരുന്നില്ല.