Drisya TV | Malayalam News

അതിവേഗ റെയിൽ പാത പദ്ധതിയുമായി ബന്ധപ്പെട്ട് ശ്രീധരന് ഒരു ചുമതലയും നൽകിയിട്ടില്ലെന്ന് നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ 

 Web Desk    5 Mar 2026

കേരളത്തിൽ അതിവേഗ റെയിൽപാത പണിയുമെന്ന വാഗ്ദാനവുമായി മുന്നോട്ടുപോകുന്ന ഇ ശ്രീധരന് തിരിച്ചടി. അതിവേഗ റെയിൽ പാത പദ്ധതിയുമായി ബന്ധപ്പെട്ട് ശ്രീധരന് ഒരു ചുമതലയും നൽകിയിട്ടില്ലെന്ന് നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ വ്യക്തമാക്കി. റെയിൽവേ മന്ത്രാലയത്തിന് നൽകിയ വിവരാവകാശ അപേക്ഷയിലാണ് അതിവേഗ റെയിൽ മന്ത്രാലയം ഇത്തരത്തിൽ മറുപടി നൽകിയത്.

2023 ജൂൺ മുതൽ 2026 ഫെബ്രുവരി ആറ് വരെയുള്ള കാലയളവിൽ ശ്രീധരനെ കേരളത്തിലെ ഒരു പദ്ധതിയിലും ചുമതലപ്പെടുത്തിയിട്ടില്ല എന്നാണ് വിവരാവകാശ മറുപടിയിൽ പറയുന്നത്. പദ്ധതികൾ വിലയിരുത്തുന്നതിനോ ഉപദേശം നൽകുന്നതിനോ ശ്രീധരനെ ചുമതലപ്പെടുത്തിയിട്ടില്ല എന്നും വിവരാവകാശ മറുപടിയിൽ പറയുന്നു.

ഇതോടെ കേന്ദ്ര അനുമതിയും, ഹൈ സ്പീഡ് റെയിൽ കോർപറേഷന്റെയും അനുമതിയില്ലാതെ ശ്രീധരൻ ഓഫീസ് തുറന്നത് എന്തിനാണ് എന്ന ചോദ്യമാണ് ഉയരുന്നത്. നേരത്തെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ശ്രീധരന്റെ ചുമതലയെക്കുറിച്ച് കൃത്യമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറിയിരുന്നു. രാജ്യസഭയിൽ എംപിമാരായ ഹാരിസ് ബീരാനും ജോൺ ബ്രിട്ടാസും ഉന്നയിച്ച ചോദ്യത്തിനായിരുന്നു അശ്വിനി വൈഷ്ണവ് വ്യക്തതയില്ലാത്ത മറുപടി നൽകി ഒഴിഞ്ഞുമാറിയത്.

അതിവേഗ പാതയുമായി ബന്ധപ്പെട്ട് ഡിപിആർ തയ്യാറാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി തന്നോട് പറഞ്ഞിരുന്നുവെന്നും തന്റെ മേൽനോട്ടത്തിൽ ഡിഎംആർസി അത് ചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇ ശ്രീധരൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കായി അദ്ദേഹം മലപ്പുറം പൊന്നാനിയിൽ ഓഫീസ് തുറക്കുകയും ചെയ്തിരുന്നു. സംസ്ഥാന സർക്കാർ മുന്നോട്ടുവെച്ച ആർആർടിഎസ് പദ്ധതിക്കെതിരെ ശ്രീധരൻ രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ആർആർടിഎസ് പദ്ധതി സാങ്കേതികമായി പ്രായോഗികമല്ലെന്നും നടപ്പാക്കാന്‍ കഴിയില്ലെന്നും പറഞ്ഞ അദ്ദേഹം, ഇതൊരു തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്ന് കുറ്റപ്പെടുത്തിയിരുന്നു. അതിവേഗ റെയില്‍വേയുമായി താരതമ്യം ചെയ്യുമ്പോള്‍ ആര്‍ആര്‍ടിഎസ് ഒരു സിമ്പിള്‍ വേസ്റ്റ് ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

  • Share This Article
Drisya TV | Malayalam News