പശ്ചിമേഷ്യൻതീരത്ത് മൂന്ന് മേഖലകളിലായുണ്ടായ നാല് ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യൻനാവികർ കൊല്ലപ്പെട്ടതായി കേന്ദ്ര കപ്പൽഗതാഗതമന്ത്രാലയം. ഒരു നാവികന് പരിക്കുണ്ട്. എല്ലാവരും വിദേശകപ്പലുകളിലുള്ളവരാണ്. പേർഷ്യൻ ഗൾഫ്, ഹോർമുസ് കടലിടുക്ക്, ഒമാൻ എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. കപ്പലുകളിലുണ്ടായിരുന്ന മറ്റുള്ളവർ സുരക്ഷിതരാണ്. പശ്ചിമേഷ്യയിലെ പ്രധാന സമുദ്രപാതകളിലൂടെ സഞ്ചരിക്കുന്ന നാവികർക്ക് സുരക്ഷാമാർഗരേഖ പുറത്തിറക്കിയതായി ഷിപ്പിങ് ഡയറക്ടർ ജനറൽ അറിയിച്ചു.
നിർദേശങ്ങൾ: യാത്രാവേളയിൽ ജാഗ്രത പുലർത്തണം; അപകടസാധ്യതകൾ വിലയിരുത്തി മതിയായ സുരക്ഷാമുൻകരുതലുകളെടുക്കണം; സുരക്ഷാ ഏജൻസികളുമായി ആശയവിനിമയം ഉറപ്പാക്കണം; ഏതെങ്കിലും സംശയാസ്‌പദമായ സാഹചര്യമുണ്ടായാൽ ഉടനടി റിപ്പോർട്ട് ചെയ്യണം; സാഹചര്യങ്ങൾ വിശദമായി വിലയിരുത്തിയ ശേഷമേ അപകടമേഖലകളിലേക്ക് സഞ്ചരിക്കാവൂ; ജീവനക്കാരെ നിയോഗിക്കുമ്പോൾ ഷിപ്പിങ് കമ്പനികൾ ജാഗ്രത പുലർത്തണം. അപകടത്തിൽപ്പെട്ട നാവികരുടെ കുടുംബങ്ങൾക്കാവശ്യമായ എല്ലാ സഹായവും നൽകുമെന്നും ഡയറക്ടറേറ്റ് നിർദേശിച്ചു.