ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാനിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ ബ്രിട്ടന്റെ സൈനിക താവളങ്ങളുള്ള സൈപ്രസ് ലക്ഷ്യമാക്കി ഇറാൻ രണ്ട് മിസൈലുകൾ വിക്ഷേപിച്ചു. സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളങ്ങളുടെ ദിശയിലേക്കാണ് മിസൈലുകൾ വന്നതെന്നും താവളങ്ങളെ നേരിട്ട് ലക്ഷ്യം വെച്ചതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലല്ലെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി പറഞ്ഞു.
ബഹ്റൈനിലെ മിസൈൽ ആക്രമണം നടന്ന സ്ഥലത്തിന് തൊട്ടടുത്ത് 300-ഓളം ബ്രിട്ടീഷ് സൈനികർ ഉണ്ടായിരുന്നു. മിസൈലുകൾ പതിച്ച സ്ഥലത്തിന് സമീപത്താണ് സൈനികർ ഉണ്ടായിരുന്നതെന്നും ജോൺ ഹീലി സ്കൈ ന്യൂസിനോട് പ്രതികരിച്ചു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടുവെന്ന വാർത്തകളോട് പ്രതികരിക്കവേ, ഖമേനിയുടെ മരണത്തിൽ ആരും ദുഃഖിക്കില്ലെന്ന് ഹീലി പറഞ്ഞു.
അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങൾ നിയമപരമാണോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ ബ്രിട്ടന്റെ പ്രതിരോധ സെക്രട്ടറി തയ്യാറായില്ല. അത് അമേരിക്ക വിശദീകരിക്കേണ്ട കാര്യമാണെന്നും ബ്രിട്ടൻ ചെയ്യുന്നതെല്ലാം അന്താരാഷ്ട്ര നിയമങ്ങൾക്കുള്ളിലാണെന്നും അദ്ദേഹം. പറഞ്ഞു.