ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മരണവാർത്ത സ്ഥിരീകരിച്ചതിന് പിന്നാലെ ജമ്മു കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം. ശ്രീനഗർ, സോനാവാരി, ബന്ദിപ്പോറ എന്നിവിടങ്ങളിൽ നിന്ന് പ്രതിഷേധ പ്രകടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. പ്രതിഷേധക്കാർ ഖമനേയിയുടെ ചിത്രങ്ങളും ഇറാനെ പിന്തുണയ്ക്കുന്ന ബാനറുകളും ഉയർത്തുകയും പരമ്പരാഗത വിലാപഗാനങ്ങൾ (നൗഹ) ആലപിക്കുകയും ചെയ്തു.
ഖമനേയി കൊല്ലപ്പെട്ടെന്ന റിപ്പോർട്ടുകളെത്തുടർന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) അധ്യക്ഷ മെഹബൂബ മുഫ്‌തി ഞായറാഴ്ച ഇസ്രയേലിനെയും യുഎസിനെയും ശക്തമായി വിമർശിച്ചു. ചരിത്രത്തിലെ ഏറ്റവും ദുരന്തപൂർണവും ലജ്ജാകരവുമായ ഒരു നിമിഷം എന്ന് മെഹബൂബ മുഫ്‌തി ഒരു പ്രസ്‌ാവനയിൽ ഈ സംഭവത്തെ വിശേഷിപ്പിച്ചു. പ്രിയപ്പെട്ട ഇറാനിയൻ നേതാവായ ആയത്തുള്ള അലി ഖമനേയിയെ വധിച്ചതായി ഇസ്രയേലും യുഎസും പൊങ്ങച്ചം പറയുന്നതായും അവർ പറഞ്ഞു. പല മുസ്ലിം രാജ്യങ്ങളുടെയും നിശബ്ദതയിൽ മെഹബൂബ മുഫ്തി നിരാശ പ്രകടിപ്പിക്കുകയും ചെയ്തു.ഇറാനെ പിന്തുണച്ചവരെയും അടിച്ചമർത്തുന്നവരുടെ പക്ഷം ചേർന്നവരെയും ചരിത്രം വിലയിരുത്തുമെന്ന് മെഹബൂബ മുഫ്‌തി കൂട്ടിച്ചേർത്തു.