തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ യു.കെ സന്ദർശനത്തെ പരിഹസിച്ച് ഡി.എം.കെ. വിജയ്‍യുടെ യുകെ സന്ദർശനം "തന്റെ സുഹൃത്തായ അജിത്തിന്റെ കാർ റേസ് കാണാൻ" മാത്രമുള്ളതാണെന്ന് ഡി.എം.കെ വിമർശിച്ചു. യു.കെയിലെ സിൽവർസ്റ്റോണിൽ നടനും മോട്ടോർസ്‌പോർട്ട് മത്സരാർത്ഥിയുമായ അജിത് കുമാർ 2026-ലെ ചാമ്പ്യൻഷിപ്പിന്റെ അഞ്ചാം റൗണ്ടിൽ ട്രാക്കിലിറങ്ങിയ മത്സരം വിജയ് ആയിരുന്നു ഫ്ലാഗ് ഓഫ് ചെയ്തത്.
അജിത് കുമാറിനെ കെട്ടിപ്പിടിക്കുന്ന വിജയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ലണ്ടനിൽ നിക്ഷേപകരുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു വിജയ്. എന്നാൽ ഡി.എം.കെ വക്താവ് ടി.കെ.എസ് ഇളങ്കോവൻ ഇതിനെതിരെ രംഗത്തെത്തി. "ലണ്ടനിൽ നിന്ന് നിക്ഷേപം സ്വീകരിക്കാനാണ് താൻ പോകുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ അദ്ദേഹം തന്റെ സുഹൃത്തായ അജിത്തിന്റെ കാർ റേസ് കാണാനാണ് പോയതെന്ന് എല്ലാവരും കണ്ടു," അദ്ദേഹം പറഞ്ഞു.
ഡി.എം.കെ എം.എൽ.എ മാർക്കണ്ഡേയനും സന്ദർശനത്തെ വിമർശിച്ചു. മുഖ്യമന്ത്രി വിജയ് ലണ്ടനിലാണ്. സംസ്ഥാനത്ത് കർഷകരുടെ പ്രശ്നങ്ങളും മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളും മറ്റ് നിരവധി പ്രശ്നങ്ങളുമുണ്ട്. ഇപ്പോൾ നിക്ഷേപം ആകർഷിക്കാൻ യാതൊരു തിടുക്കവുമില്ലെന്ന് മാർക്കണ്ഡേയൻ പറഞ്ഞു. എന്നാൽ വിമർശനങ്ങളെ ടി.വി.കെ തള്ളി. സന്ദർശന വേളയിൽ ചെന്നു സുഹൃത്തിനെ കാണുന്നത് അനുചിതമല്ലെന്ന് ടി.വി.കെ വക്താവ് വി. നാരായണൻ പറഞ്ഞു.
തമിഴ്‌നാട്ടിലേക്ക് വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും ചെന്നൈയ്ക്ക് സമീപം നിർദ്ദേശിക്കപ്പെട്ടിട്ടുള്ള മോട്ടോർ സ്‌പോർട്‌സ് സിറ്റിക്കായി ലോകോത്തര കായിക സൗകര്യങ്ങൾ പരിശോധിക്കുന്നതിനുമാണ് അദ്ദേഹം അവിടെയെത്തിയത്. മോട്ടോർ സ്‌പോർട്‌സ് അടിസ്ഥാന സൗകര്യങ്ങൾ, സ്പോർട്സ് ടൂറിസം, അതുമായി ബന്ധപ്പെട്ട സ്പെഷ്യലിസ്റ്റ് ഓട്ടോമോട്ടീവ് വ്യവസായങ്ങൾ എന്നിവയുടെ സാധ്യതകൾ പരിശോധിക്കാൻ ഈ സന്ദർശനം അവസരമൊരുക്കുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.