Drisya TV | Malayalam News

യെമനിലും സൊമാലിയയിലും രണ്ട് ചരക്കുക്കപ്പലുകളിൽ 22 ഇന്ത്യാക്കാരെ ബന്ദികളാക്കി 

 Web Desk    21 Aug 2026

യെമനിലും സൊമാലിയയിലും രണ്ട് ചരക്കുക്കപ്പലുകളിൽ 22 ഇന്ത്യാക്കാരെ ബന്ദികളാക്കി. കടൽക്കൊള്ളക്കാരാണ് സംഭവത്തിന് പിന്നിൽ. യെമൻ തീരത്തിന് 30 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് എരിത്രിയൻ പതാക പതിപ്പിച്ച എം.ടി സിബു എന്ന കപ്പൽ ആക്രമിക്കപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന 20 ജീവനക്കാരിൽ 16 പേർ ഇന്ത്യാക്കാരാണ്. ഏദൻ ഉൾക്കടലിൽ നിന്നുള്ള ആറ് കടൽക്കൊള്ളക്കാരാണ് ആക്രമണത്തിന് പിന്നിലെന്ന് അധികൃതർ പറയുന്നു.

സൊമാലിയൻ തീരത്തിന് സമീപത്തുവെച്ച് ആക്രമിക്കപ്പെട്ട കപ്പലിൽ ആറ് ഇന്ത്യാക്കാരാണുള്ളത്. കാമറൂൺ പതാക പതിപ്പിച്ച എം/വി ലുടുഫ് എന്ന കപ്പലിൽ ആയുധങ്ങളായിരുന്നു ഉണ്ടായിരുന്നത്. പോളാർ മൂവ്മെന്റ് ഷിപ്പിങ്ങിന്റെ ഉടമസ്ഥതയിലുള്ള ഈ കപ്പൽ മൊഗാദിഷുവിലെ തുർക്കി സൈനിക പരിശീലന കേന്ദ്രത്തിലേക്ക് ആയുധങ്ങളും ആശയവിനിമയ-ഉപഗ്രഹ ഉപകരണങ്ങളും കൊണ്ടുപോകുകയായിരുന്നു. ഇന്ത്യാക്കാരുൾപ്പെടെ പത്ത് പേരായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഓഗസ്ത് 17നാണ് കപ്പൽ പിടിച്ചെടുത്ത് ജീവനക്കാരെ ബന്ദികളാക്കിയത്. കപ്പൽ നുഗാൽ തീരത്തേക്ക് കൊണ്ടുപോയതായാണ് വിവരം.ബന്ദികളായവർ സുരക്ഷിതരാണെന്ന് ഡയറക്ടറേറ്റ് ഓഫ് മാരിടൈം അഡിമിനിസ്‌ട്രേഷൻ അറിയിച്ചു.

  • Share This Article
Drisya TV | Malayalam News