Drisya TV | Malayalam News

താൽക്കാലികമായി പൂട്ടിയ ഖനിയിൽ നിന്ന് തൊഴിലാളികൾക്ക് കിട്ടിയത് 50 ലക്ഷം രൂപയുടെ വജ്രം  

 Web Desk    14 Aug 2026

മധ്യപ്രദേശിലെ പന്ന ജില്ലയിൽ നിന്ന് ദിവസക്കൂലിക്കാർക്ക് 50 ലക്ഷം രൂപയുടെ വജ്രം കിട്ടി. രണ്ടു വർഷം മുമ്പ് താൽക്കാലികമായി പൂട്ടിയ ഒരു ചെറിയ ഖനിയിൽ നിന്ന് ഏഴ് തൊഴിലാളികൾക്ക് ലഭിച്ചത് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ഉയർന്ന ഗുണനിലവാരമുള്ള വജ്രമാണ്. 17.96 കാരറ്റ് ഭാരമുള്ള ഈ അമൂല്യ രത്നത്തിന് വിപണിയിൽ ഏകദേശം 50 ലക്ഷം രൂപയോളം വിലയുണ്ട്. 

അഖിലേഷ് പാലും മറ്റ് ആറ് സുഹൃത്തുക്കളും ചേർന്ന് രണ്ടു വർഷം മുമ്പാണ് പന്നയിലെ സരോഖ ഗ്രാമത്തിൽ ഈ ഖനി പാട്ടത്തിനെടുത്തത്. എന്നാൽ തുടക്കത്തിൽ കാര്യമായ നേട്ടമൊന്നും ഉണ്ടാകാത്തതിനെ തുടർന്ന് അവർ ആ ഖനി അടച്ചിടാൻ തീരുമാനിക്കുകയും തൊട്ടടുത്ത് മറ്റൊരു ഖനി ആരംഭിക്കുകയും ചെയ്തു. എന്നാൽ അടുത്തിടെ പെയ്ത കനത്ത മഴക്ക് ശേഷം പുതിയ ഖനി പരിശോധിക്കാൻ എത്തിയപ്പോഴാണ് അഖിലേഷും സംഘവും പഴയ ഖനിക്കുള്ളിലേക്ക് ഒന്നു നോക്കിയത്. അവിചാരിതമായി ഖനിയുടെ ഉപരിതലത്തിൽ തിളങ്ങുന്ന വജ്രം അവരുടെ കണ്ണിൽ പെടുകയായിരുന്നു. 

ഇത് അത്യുത്തമമായ ഗുണനിലവാരമുള്ള 'ജെം ക്വാളിറ്റി' വജ്രമാണെന്ന് ഡയമണ്ട് ഒഫീഷ്യൽ രവി പട്ടേൽ വ്യക്തമാക്കി. ഈ വരുന്ന ഒക്ടോബറിൽ സർക്കാർ നടത്തുന്ന ലേലത്തിൽ ഈ വജ്രം വിൽപ്പനക്ക് വെക്കും. ഇന്ത്യയിലും വിദേശത്തുനിന്നുമുള്ള പ്രമുഖർ ഈ വജ്രത്തിനായി ലേലത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലേലത്തുകയിൽ നിന്ന് സർക്കാർ 12 ശതമാനം റോയൽറ്റി ഈടാക്കിയ ശേഷമുള്ള ബാക്കി തുക ഈ ഏഴ് തൊഴിലാളികൾക്കും തുല്യമായി വീതിച്ചു നൽകും.

  • Share This Article
Drisya TV | Malayalam News