രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരവും യുവശക്തിയും മുഖ്യപ്രമേയമാകും. ദേശീയഗീതത്തിന്റെ 150-ാം വാർഷികത്തിൽ ചരിത്രത്തിലാദ്യമായി ഈവർഷം ചെങ്കോട്ടയിൽ വന്ദേമാതരം ആലപിക്കപ്പെടുമെന്ന് പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ് അറിയിച്ചു.
ചെങ്കോട്ടയിലേക്ക് പ്രധാനമന്ത്രി എത്തുമ്പോഴായിരിക്കും വന്ദേമാതരം മുഴങ്ങുക. തുടർന്ന് ദേശീയപതാക ഉയർത്തിയശേഷം മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിലെ യുവജനങ്ങളുടെ സംഭാവന അംഗീകരിച്ചുകൊണ്ടാണ് യുവശക്തിപ്രമേയം സ്വീകരിച്ചിരിക്കുന്നതെന്ന് സെക്രട്ടറി പറഞ്ഞു.സി.ജെ.പി.യുടെ നേതൃത്വത്തിൽനടന്ന രാജ്യവ്യാപക യുവജനപ്രക്ഷോഭത്തിന് ശേഷമാണ് യുവജനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള സർക്കാർ ആഘോഷമെന്നത് ശ്രദ്ധേയമാണ്. സ്വാതന്ത്ര്യദിനസന്ദേശത്തിൽ പ്രധാനമന്ത്രി യുവജനങ്ങളെ അഭിസംബോധന ചെയ്യണമെന്ന് സി.ജെ.പി. സ്ഥാപകൻ അഭിജീത് ദീപ്കെ നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ജന്തർമന്തർ പ്രതിഷേധത്തിന് മുൻപേ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ആസൂത്രണം തുടങ്ങിയിരുന്നതായി സെക്രട്ടറി വിശദീകരിച്ചു.
2500 എൻ.സി.സി. കെഡേറ്റുകളും മൈ ഭാരത് വോളന്റിയേഴ്സും ജ്ഞാനപഥിൽ വന്ദേമാതരം തീർക്കും. വ്യോമസേനയുടെ എം.ഐ.-17 ഹെലികോപ്റ്ററിൽ ബാനർ പ്രദർശിപ്പിക്കും. ചെങ്കോട്ടയിലെത്തിയവർക്കുമേൽ പുഷ്പവൃഷ്ടിയും നടത്തും.യുവസംരംഭകർ, സ്റ്റാർട്ടപ്പുകൾ, വിദ്യാർഥികൾ തുടങ്ങി യുവജനങ്ങളും വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളും ഉൾപ്പെടെ വിവിധ മേഖലകളിലെ 5000-ഓളം ക്ഷണിതാക്കളുണ്ടാകും.
വി.ഐ.പി. സംസ്കാരം അവസാനിപ്പിച്ച് ഇത്തവണ ഇരിപ്പിടമേഖലകൾക്ക് രാജ്യത്തെ പ്രധാന തടാകങ്ങളുടെ പേര് നൽകുമെന്നും സെക്രട്ടറി അറിയിച്ചു. ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിക്ക് ഇരിപ്പിടം നൽകുന്നതുമായി ബന്ധപ്പെട്ട് മുൻപ് വിവാദമുണ്ടായിരുന്ന പശ്ചാത്തലത്തിലുയർന്ന ചോദ്യങ്ങൾക്ക്, പ്രോട്ടക്കോൾ പ്രകാരം കേന്ദ്രമന്ത്രിമാർക്കുശേഷം രാഹുലിന് സീറ്റുനൽകുമെന്ന് സെക്രട്ടറി പറഞ്ഞു.