തമിഴ്നാട്ടിലെ പ്രധാന ക്ഷേത്രങ്ങൾക്കുള്ളിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് പൂർണമായും നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവ്. ഭക്തർ വിഗ്രഹങ്ങളുടെയോ പ്രമുഖ വ്യക്തികളുടെയോ ചിത്രങ്ങളും വീഡിയോകളും പകർത്തുന്നത് തടയാനും ക്ഷേത്രത്തിലെ പവിത്രതയും സമാധാനവും നിലനിർത്താനുമാണ് ഈ തീരുമാനം.തമിഴ്നാട് സർക്കാരിൻ്റെ ഹിന്ദുമത ധർമ്മസ്വകാര്യ വകുപ്പാണ് ഉത്തരവിറക്കിയത്. സെപ്തം ബർ ഒന്നുമുതൽ ഉത്തരവ് നടപ്പിലാകും. 2022 ഡിസംബർ രണ്ടിലെ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ ഉത്തരവ് അനുസരിച്ചാണ് നടപടി.
ക്ഷേത്ര കവാടങ്ങളിൽ ഫോണുകൾ സൂക്ഷിക്കാൻ സുരക്ഷിതമായ ലോക്കർ സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരു ഫോണിന് അഞ്ച് രൂപ നിരക്കിൽ ഈടാക്കി ഭക്തർക്ക് രസീതുകൾ നൽകുന്ന സംവിധാനം ഏർപ്പെടുത്തും. പുതിയ നിയന്ത്രണത്തെക്കുറിച്ച് ഭക്തരെ അറിയിക്കുന്നതിനായി ക്ഷേത്രപരിസരങ്ങളിൽ അറിയിപ്പ് ബോർഡുകളും അനൗൺസ്മെന്റുകളും ഉണ്ടാകും.സാമൂഹിക മാധ്യമങ്ങൾക്കായി റീൽസുകളും വീഡിയോകളും ചിത്രീകരിക്കുന്നതുവഴി മറ്റ് തീർത്ഥാടകർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് ഈ നടപടി.