സ്വതന്ത്ര ഫെഡറൽ ഏജൻസികളിലെ അംഗങ്ങളെ പുറത്താക്കാൻ പ്രസിഡന്റിന് അധികാരമുണ്ടെന്ന് യുഎസ് സുപ്രീം കോടതി വിധി. ഫെഡറൽ ട്രേഡ് കമ്മീഷനിലെ അംഗങ്ങളെ നയപരമായ വിയോജിപ്പുകളുടെ പേരിൽ പ്രസിഡന്റിന് ഇഷ്ടാനുസരണം പുറത്താക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്. ജോ ബൈഡൻ നിയമിച്ച ഡെമോക്രാറ്റിക് എഫ്ടിസി കമ്മീഷണറായ റെബേക്ക സ്ലോട്ടറെ പുറത്താക്കിയതുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ ഈ സുപ്രധാന തീരുമാനം.
6-3 എന്ന അനുപാതത്തിൽ, കോടതിയിലെ കൺസർവേറ്റീവ് ഭൂരിപക്ഷമാണ് ട്രംപിന് അനുകൂലമായ ഈ വിധി പുറപ്പെടുവിച്ചത്. വൈറ്റ് ഹൗസും സ്വതന്ത്ര സർക്കാർ ഏജൻസികളും തമ്മിലുള്ള അധികാര സന്തുലിതാവസ്ഥയിൽ വലിയൊരു മാറ്റമാണ് ഇതിലൂടെ സംഭവിക്കുന്നത്. എക്സിക്യൂട്ടീവ് ബ്രാഞ്ചിന് മേൽ പ്രസിഡന്റിനുള്ള നിയന്ത്രണം ഈ വിധി ശക്തിപ്പെടുത്തുന്നുണ്ടെങ്കിലും യുഎസ് ഫെഡറൽ റിസർവിന്റെ സ്വാതന്ത്ര്യത്തെ ഈ തീരുമാനം ബാധിക്കില്ലെന്ന് കോടതി പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.
കാര്യക്ഷമതയില്ലായ്‌മ, ഡ്യൂട്ടിയിലെ വീഴ്ച അല്ലെങ്കിൽ മോശം പെരുമാറ്റം തുടങ്ങിയ കാരണങ്ങളാൽ മാത്രമേ കമ്മീഷണർമാരെ നീക്കം ചെയ്യാവൂ എന്ന ഫെഡറൽ നിയമം നിലവിലിരിക്കെയാണ്, 2025-ൽ നയപരമായ വിയോജിപ്പുകൾ കാരണം ട്രംപ് സ്ലോട്ടറെ പുറത്താക്കിയത്. ഭൂരിപക്ഷ വിധി എഴുതിയ ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ്, റെബേക്ക സ്ലോട്ടറെ പുറത്താക്കാനുള്ള ട്രംപിന്റെ തീരുമാനം ഭരണഘടനാപരമാണെന്ന് നിരീക്ഷിച്ചു. ഈ വിധിയോടെ 'ഹംഫ്രീസ് എക്സിക്യൂട്ടർ വേഴ്സസ് യുണൈറ്റഡ് സ്റ്റേറ്റ്സ്' എന്ന 1935-ലെ സുപ്രീം കോടതി വിധി ഔദ്യോഗികമായി റദ്ദാക്കപ്പെട്ടു. രാഷ്ട്രീയമോ നയപരമോ ആയ കാരണങ്ങളാൽ സ്വതന്ത്ര ഏജൻസി തലവന്മാരെ മാറ്റുന്നതിൽ നിന്ന് കോൺഗ്രസ് നൽകിയിരുന്ന സംരക്ഷണമാണ് ഇതോടെ ഇല്ലാതായത്.
വിധി പുറത്തുവന്ന ഉടൻ തന്നെ ട്രംപ് ഇതിനെ സ്വാഗതം ചെയ്യുകയും ഇതൊരു വലിയ വിജയം ആണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.ഭരണഘടനയുടെ ആർട്ടിക്കിൾ II പ്രകാരം ഉദ്യോഗസ്ഥരെയും ഏജൻസി പ്രതിനിധികളെയും നീക്കം ചെയ്യാനുള്ള പ്രസിഡന്റിന്റെ അധികാരം കോടതി സ്ഥിരീകരിച്ചുവെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. 1930-കൾ മുതൽ മുൻ പ്രസിഡന്റുമാർ ആഗ്രഹിച്ച ഒന്നാണിതെന്നും പ്രസിഡന്റിന്റെ അധികാരങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രധാനപ്പെട്ട വിധിയാണിതെന്നും ട്രംപ് കൂട്ടിച്ചേർത്തു.