ഇന്ത്യയ്ക്കെതിരെ ഭീഷണിയുമായി പാക്കിസ്ഥാൻ മന്ത്രി. സിന്ധു നദീജല കരാറിൽ പാക്കിസ്ഥാന് അവകാശപ്പെട്ട ജലവിഹിതം കൈക്കലാക്കാൻ ശ്രമിക്കുന്നവരുടെ 'കൈകൾ വെട്ടിമാറ്റുമെന്ന്' പാക്കിസ്ഥാന്റെ കാലാവസ്ഥാ വ്യതിയാന മന്ത്രി മുസാദിക് മാലിക്ക് പറഞ്ഞു. 2025 ലെ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന്, പതിറ്റാണ്ടുകൾ പഴക്കമുള്ള കരാർ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഇന്ത്യ തീരുമാനിച്ചിരുന്നു.
പാക്കിസ്ഥാന്റെ ജലത്തെ ഇന്ത്യ നിയന്ത്രിക്കുകയാണെന്ന് വാർത്താസമ്മേളനത്തിൽ മന്ത്രി ആരോപിച്ചു. ജലവിഹിതം തടസ്സപ്പെടുത്താൻ പാക്കിസ്ഥാൻ ആരെയും അനുവദിക്കില്ല. പാക്കിസ്ഥാനിലെ 40-50% ജനങ്ങളും ഉപജീവനത്തിനായി കൃഷിയെയാണ് ആശ്രയിക്കുന്നത്. വെള്ളം ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും.കരാറുണ്ടായിട്ടുപോലും വെള്ളം തടയുന്നത് എങ്ങനെയാണെന്നും മന്ത്രി ചോദിച്ചു.
ലോകബാങ്കിന്റെ മധ്യസ്ഥതയിൽ 1960 ൽ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പിട്ട സിന്ധു നദീജല കരാർ 6 നദികളിലെ ജലം പരമാവധി ഉപയോഗപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ്.എന്നാൽ 65 വർഷം പഴക്കമുള്ള ഈ കരാർ കാലഹരണപ്പെട്ടുവെന്നും പുതിയ സാഹചര്യങ്ങൾ പരിഗണിച്ച് പുനഃപരിശോധന വേണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നു.