കടലിലെ എല്ലാ യാത്രാ വിനോദ പരിപാടികളും താൽകാലികമായി ഖത്തർ വിലക്കി. സുരക്ഷ മുൻനിർത്തിയാണു കടലിൽ ഇറങ്ങരുതെന്ന നിർദേശം നൽകിയിരിക്കുന്നത്. രാജ്യാന്തര ചരക്ക് കപ്പലുകൾക്കു നിരോധനമില്ല. കഴിഞ്ഞ ദിവസം ബോട്ടിൽ മിസൈൽ ഭാഗങ്ങൾ പതിച്ച് ഖത്തർ പൗരൻ മരിച്ചിരുന്നു. ഇറാന്റെ മിസൈൽ ഭാഗങ്ങളാണോ ബോട്ടിൽ പതിച്ചതെന്നതിൽ സ്ഥിരീകരണമില്ല.
ഇതിനിടെ, ഇറാനുമായി ഖത്തറിൽ വച്ച് കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൊവ്വാഴ്ചയാണ് കൂടിക്കാഴ്ച നടക്കുകയെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ഇക്കാര്യം നിഷേധിച്ച് ഇറാൻ രംഗത്തെത്തി. വരും ദിവസങ്ങളിലൊന്നും യുഎസുമായി കൂടിക്കാഴ്ച നടത്താൻ നിശ്ചയിച്ചിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഗായി പറഞ്ഞു.