താരസംഘടനയായ 'അമ്മ'യെ കോൺഗ്രസ് എംഎൽഎയും നടനുമായ രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള അഡ്ഹോക് കമ്മിറ്റി നയിക്കും. മുൻ എംഎൽഎയും നടനുമായ ഗണേഷ് കുമാറും അഡ്ഹോക് കമ്മിറ്റിയിൽ അംഗമാണ്. സംഘടനയിലുണ്ടായ വലിയ പൊട്ടിത്തെറിയെ തുടർന്ന് ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഒന്നടങ്കം രാജിവെച്ച സാഹചര്യത്തിലാണ് അഡ്ഹോക് കമ്മിറ്റിയെ ഭരണമേൽപ്പിക്കുന്നത്.
നാല് മാസമാണ് രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള അഡ്ഹോക് കമ്മിറ്റിയുടെ കാലാവധി. ഈ കാലയളവിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതിയെ കണ്ടെത്തും. ഏകദേശം ഒരുവർഷം മുമ്പാണ് താരസംഘടനയുടെ തലപ്പത്തേക്ക് ചരിത്രം സൃഷ്‌ടിച്ചുകൊണ്ട് വനിതകൾ തിരഞ്ഞെടുക്കപ്പെട്ടത്. സംഘടനയ്ക്കുണ്ടായ മോശം പ്രതിച്ഛായ നീക്കാൻ വനിതകളുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് കഴിയുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
പാവയായിരിക്കാൻ തയ്യാറല്ലെന്നും ചില കുറ്റാരോപിതർ സംഘടന പിടിച്ചെടുത്തു എന്നും പറഞ്ഞുകൊണ്ടാണ് ശ്വേതാ മേനോൻ 'അമ്മ' പ്രസിഡൻ്റ് സ്ഥാനം രാജിവെച്ചത്. ഒപ്പം സംഘടനയിലെ പ്രാഥമികാംഗത്വവും ശ്വേത രാജിവെച്ചിരുന്നു. കൂടുതൽ കാര്യങ്ങൾ പിന്നീട് പറയുമെന്നും ശ്വേതാ മേനോൻ കൂട്ടിച്ചേർത്തു.
'ഞാനും എന്റെ കമ്മിറ്റിയും രാജിവെച്ചിട്ടുണ്ട്. അമ്മയിൽനിന്ന് രാജി വെച്ചു. അമ്മയുടെ എല്ലാ ഉത്തരവാദിത്തങ്ങളിൽനിന്നും ഒഴിഞ്ഞിരിക്കുകയാണ്. അമ്മ സംഘടനയെക്കുറിച്ച് മുൻപ് ചില വനിതകൾ പറഞ്ഞതുപോലെ ഒരു കാര്യം ഇന്നെനിക്കും തോന്നി. കുറ്റാരോപിതരായ ആളുകളുടെ കയ്യിലേക്ക് സംഘടന വീണ്ടും പോകാനുള്ള ശ്രമമാണ് നടന്നിരിക്കുന്നത്. അതൊരു അജണ്ടയായിരുന്നു. രജിസ്ട്രേഷനെത്തിയവരെ നിർബന്ധപൂർവം കൊണ്ടുപോയി അവിശ്വാസത്തിൽ ഒപ്പിടുവിച്ചു. നമ്മളോട് ഒരക്ഷരം പറയാതെ ഒരു അജണ്ട വെച്ച് നമ്മളെ പുറത്താക്കാൻ നോക്കി.' -ശ്വേതാ മേനോൻ പറഞ്ഞു.